Thursday, April 29, 2010

ഒരു ഗോവ യാത്രയുടെ ഓര്‍മ കുറിപ്പ്

 എത്തി രണ്ടു ദിവസം കഴിയുന്നതിനും മുമ്പ് സിന്ധു ദുര്‍ഗ്ഗില്‍ വേട്ടക്കു പോക്ക് ഒരു പണിയാകും എന്ന്  തമിഴനോട്‌ "സെറി" പറയുമ്പോള്‍ ഓര്‍ത്തില്ല. കാലത്ത് എഴുന്നേറ്റപ്പോ ചൂട് കാരണം കട്ടന് പകരം ബിയറടിച്ചു. വെയില് കൂടുന്തോറും നിഴല് ചുങ്ങി വന്നതല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല. മുറക്കുള്ള ബിയറു കുടി ഒഴിച്ച്. ഉച്ച ആയപ്പോള്‍ വണ്ടിയും കൊണ്ടിറങ്ങി. വഴിയില്‍ ആന്ദ്രെയും, സെദ്രിക്കും കു‌ടി ആയപ്പോ നാലായി. റബ്ബര്‍ ട്യുബില്‍ പൊതിഞ്ഞ .22 ബോര്‍ തോക്കും ഡിക്കിയില്‍ ഇട്ടു. കൂട്ടത്തില്‍ ഒരു തെര്‍മോകോള്‍ പെട്ടി എടുക്കാന്‍ മറന്നില്ല. വഴിയില്‍ കണ്ട വൈന്‍ ഷാപ്പില്‍ (പിന്നെ ഓരോ 100 മി യിലും ഓരോ വൈന്‍ ഷാപ് ഉള്ളതിനാല്‍ കഷ്ടപാടില്ല) നിന്നും ഒരു ക്രേറ്റു ബിയറും വാങ്ങി പെട്ടിയില്‍ ഇട്ടു. ഐസ് വാങ്ങാന്‍ സാവേരയില്‍ എത്തിയപ്പോ 5 കിലോയുടെ ഒരു പാക്കറ്റ് മാത്രം ബാക്കി. അത് പൊട്ടിച്ചു പെട്ടിയില്‍ ഇട്ടു പന്ജിം വിട്ടപ്പോ സമയം ഉച്ചക്ക് രണ്ട്‌ മണി.പതിനഞ്ചു കിലോ മീറ്റര്‍ പോയപ്പോഴേക്കും ക്ഷീണം കാരണം ഫറാനയില്‍ നിറുത്തി. സിന്ധു ദുര്‍ഗ്ഗിലെക്കുള്ള വഴിയിലെ അവസാനത്തെ വൈന്‍ ഷാപ്പ്‌. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ മദ്യ വില്പന നിരോധിച്ചിരിക്കുന്നു അത്രേ. പുതിയൊരു അറിവായിരുന്നു. "ഫോര്‍ ദി വേ" യക്ക് ഓരോ ബിയറു വിട്ടു മഹാരാഷ്ട്രയിലേക്ക് കയറി. ഒരു പത്തു കിലോ മീറ്റര്‍ പോയി കാണണം, ആന്ദ്രെ വണ്ടി ഒരു ചെള്ളയിലേക്ക് തിരിക്കാന്‍ പറഞ്ഞു. പണ്ടെപ്പഴോ ഒരു വണ്ടി പോയ പാട് മാത്രം ഉള്ള ഒരു ഊട് വഴി. ജീപായതിനാല്‍ അത് പോയി. വണ്ടി എത്തിയത് ഒരു ഷെഡിന്റെ മുന്നില്‍. അകത്തു കയറിയപ്പോഴാണ് സംഭവത്തിന്റെ ഗുട്ടന്‍സു പിടി കിട്ടിയത്. നല്ല ഒന്നാന്തരം വാറ്റു കേന്ദ്രം. കശൂമാങ്ങയില്‍ നിന്നും പട്ട. നാല് ലിറ്റര്‍ വാങ്ങി സ്ഥലം വിട്ടു.


അടുത്ത പിറ്റ് സ്റ്റോപ്പ്‌ ഗുഹക്കുള്ളിലെ വെള്ള ചാട്ടമായിരുന്നു. ബെട്ട്ചിയില്‍ നിന്നും ഒരു 20 കി മി മാറി ഒരു കുറുക്കു വഴിയില്‍. വഴി കണ്ടു പിടിക്കാന്‍ കുറച്ചു കഷ്ടപെട്ടു. എന്നാലും വൈകുന്നേരം ആകുന്നതിനു മുമ്പ് തന്നെ എത്തി. ഹൈവെയില്‍ നിന്നും മാറി ഒരു 500 മി മാറി ഒരു കുറ്റി കാട്ടില്‍, പണ്ടു PWD കാര്‍ കോണ്‍ക്രീറ്റ് ചെയ്ത ഒരു കനാല്‍ എന്നേ പറയാന്‍ പറ്റു. 12 കി മി അകലെ ഉള്ള ഒരു ചെക്ക്‌ ഡാമില്‍ നിന്നും ഉള്ള വെള്ളം ഒരു തുരംഗം വഴിയാണ് ഇവിടെ വരുന്നത്. നല്ല തണുത്ത വെള്ളത്തില്‍ ഒരു കുളി (3 മണിക്കൂര് നീണ്ട കുളി) പാസാക്കിയപ്പോ ഒരു സുഖം കിട്ടി. ഒപ്പം കരുതിയിരുന്ന ബിയറും വാറ്റും കഴിഞ്ഞു.



ഈ കലാ പരിപാടികള്‍ എല്ലാം കഴിഞ്ഞു എസ്ടേറ്റില്‍ എത്തിയപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. പിന്നെ ഊണും കഴിഞ്ഞു കിടന്നപ്പോ സമയം രാത്രി 1 കഴിഞ്ഞു . പിന്നെ കാലത്ത് 3 നു എഴുന്നേറ്റുള്ള വേട്ടക്കു പോക്ക് അതോടെ തീര്‍ന്നു. കാലത്ത് എഴുന്നേറ്റ് ആദ്യം കണ്ട കാഴ്ച പൂച്ചകള്‍ വണ്ടി റിപ്പയര്‍ ചെയുന്നതാണ്. ബിയറിനു ഇത്രയും കിക്കുണ്ടോ എന്ന് തോന്നിയ നേരം. കണ്ണൊക്കെ തിരുമ്മി നോക്കി. സംഭവം സത്യം. എന്‍ജിനും , പമ്പും, ബ്രേക്ക്‌ ഫ്ളൂയിടും മറ്റും ചെക്ക് ചെയ്തു കുഴപ്പം ഇല്ല എന്ന് ഉറപ്പു വരുത്തി അവര്‍ പോയി.



ഒരു പതിനൊന്നു മണി ആയപ്പോ ഗോവയിലേക്ക് തിരിച്ചു. കുറച്ചു പോയപ്പോഴാണ് വേറൊരു കുരിശു വന്നത്. ഡീസല്‍ ഇല്ല. ഒരു പത്തു കി മി പോകാന്‍ പറ്റും. കയ്യില്‍ കാശും ഇല്ല. ഒരു രണ്ടു കി മി പോയപ്പോ ഒരു പമ്പ് കണ്ടു. ആദ്യം ചോദിച്ചത് കാര്‍ഡു എടുക്കുമോ എന്നാണു. എടുക്കും എന്ന് പറഞ്ഞപ്പോ, ആയിരത്തിനു അടിക്കാന്‍ പറഞ്ഞു. അടിച്ചു കഴിഞ്ഞു കാര്‍ഡു ഉരച്ചപ്പോ അടുത്ത ബോംബു പൊട്ടി. ലൈന്‍ ഇല്ല. കുറ്റം ഞങ്ങളുടെ അല്ല. അത്രയും ആശ്വാസം. കാര്‍ഡു അവിടെ വിട്ടിട്ടു പോകാനാണ് പമ്പ് മാനേജര്‍ ആദ്യം അവശ്യ പെട്ടത്. അത് നടക്കില്ല എന്ന് പറഞ്ഞപ്പോ, അവന്‍ അവന്റെ മുതലാളിയെ മൊബൈലില്‍ വിളിച്ചു. അണ്ണനും അതെ നിര്‍ബന്ധം. അവസാനം വേറെ ഒരു കാര്‍ഡു തരാം എന്ന് പറഞ്ഞു കോമ്പ്രമൈസ് ആയി. കാശു തരുന്നത് വരെ സ്വൈപു ചെയ്യരുത് എന്നും ഉറപ്പിച്ചു. അങ്ങിനെ ഞാന്‍ എന്റെ ജെറ്റ് എയര്‍വെയ്സ് മെമ്പര്‍ഷിപ്‌ കാര്‍ഡു അവിടെ ഏല്‍പ്പിച്ചു മുങ്ങി. അതുരച്ച്ചാല്‍ പിണ്ണാക്ക് കിട്ടും. എന്നെങ്കിലും തിരിച്ചു പോവുക ആണെങ്കില്‍ അവന്റെ ആയിരം അവനു കൊടുക്കണം.

ഇതാണ് സുഹ്രത്തുക്കളെ എന്റെ ഒരു വേട്ട യാത്രയുടെ ചുരുക്കം. വേട്ട ഒഴിച്ച് ബാക്കി എല്ലാം നടന്നു.

Tuesday, March 30, 2010

An email to Santa Claus

A modest attempt. Your feed back is appreciated.

Sunday, January 17, 2010

ഒരു കോമയും പിന്നെ ഒരു ചോദ്യവും.

പണ്ട് ഒരുത്തനെ പറ്റി ഒരു ബ്ലോഗെഴുതിയതിന്റെ പേരില്‍ ഇരുട്ടടി കിട്ടി കോമയിലായതില്‍ പിന്നെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു.ദാ, കുറച്ചു ദിവസം മുമ്പ് ശശ്ശി അണ്ണന്റെ ട്വിറ്ററിലുള്ള പൊട്ടിത്തെറി കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. പിന്നേയും കുറച്ചു ദിവസം എടുത്തു എല്ലാം ഒരു വഴിയാവാന്‍. ആ തിരിച്ചു വരവിനിടയില്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴാണു നമ്മുടെ ഒക്കെ ജീവിതത്തിന്റെ കഷ്ടപാടിനെ കുറിച്ചൊരു തിരിച്ചറിവ് വന്നത്.

ആ തിരിച്ചറിവ് ഒരു വിക്രമാധിത്യ കഥ ആയി എന്റെ മനസ്സിലെത്തി.

മഹാരാജന്‍ രാത്രി ആയപ്പോള്‍ ശ്മശാനത്തിലേക്ക് പെട്രോമാക്സുമായി നടന്നു. വലിയ ആലിന്റെ താഴെ പെട്രോമാക്സ് വച്ചു ഗെഡി മരത്തില്‍ വലിഞ്ഞു കയറി. കയറുന്നതിന്റെ ഇടയില്‍, എന്നും ചെയ്യുന്ന ഈ പണി എളുപ്പമാക്കാന്‍ ഒരു കോണി കൊണ്ടു വരാത്തതിന് തന്റെ സ്വന്തം അപ്പനെ മനസ്സില്‍ തെറിയും വിളിച്ചു. പണ്ടാറക്കാലന്‍, ഒന്നു ഓര്‍മ്മിപ്പിക്കാമായിരുന്നില്ലെ? മുറുമുറുത്ത് മുകളിലെത്തിയപ്പോ, വേതാളം അണ്ടനും ഇട്ടു തല കീഴായി തൂങ്ങി കിടന്നു ഇളിക്കുന്നു. അതിനെ തൂക്കി എടുത്ത് തോളത്തിട്ട് രാജന്‍ താഴെ ഇറങ്ങി നടക്കാന്‍ തുടങ്ങി. വലതു കൈയിലെ ഊരി പിടിച്ച വാള്‍, പെട്രോമാക്സിന്റെ വെളിച്ചത്തില്‍ തിളങ്ങി. രണ്ടു കൈയ്യും “ബിസ്സി” ആയതിനാല്‍ വേതാളത്തിന്റെ നാ‍റ്റം മൂക്കിലേക്ക് അടിച്ചു കേറി. നാശം, കുളിച്ചിരുന്നെങ്കില്‍?

നടന്നു വിജനമായ വഴിയിലെത്തിയപ്പോ വേതാളം ഇങ്ങനെ പറഞ്ഞു:

“ഹേ മഹാരാജന്‍, പ്രണാമം. താങ്കള്‍ക്കും, തന്തപടിക്കും, താങ്കളുടെ ഗേര്‍ള്‍സ്സിനും സുഖമെന്നു വിശ്വസിക്കുന്നു. ഞാന്‍ പറയാന്‍ പോകുന്ന കഥയുടെ ചോദ്യത്തിന് ശരി ആയ ഉത്തരം നല്‍കിയില്ലെങ്കില്‍ താങ്കളുടെ പേട്ട് തല ആയിരം കഷ്ണമായി ഛിഹ്നഭിന്നമായി പോകും. പിന്നെ ഇന്‍ഷൂറന്‍സ്സും കോപ്പും ഉണ്ട് എന്ന് പറഞ്ഞിട്ടു കാര്യമില്ല.”

“വൊക്കെ. ഷൂട്ട്.”

“കേരള സംസ്ഥാനത്തിന് വടക്കു കിഴക്കയി ഒരു ഗ്രാമം ഉണ്ട്. ബേങ്ഗ്ലൂരുപുരി. അവിടെ ഒരു പാട് ഐ.ടി പണിക്കാരുണ്ടായിരുന്നു. കഠിനാദ്ധ്വാനികള്‍. അവരുടെ കഷ്ടപാടിനെ കുറിച്ചാണു ഈ കഥ. പല, പല, ശാസ്ത്രജ്ഞ്ന്മാരുടെ നിരീക്ഷണ ഫലമായി, എല്ലാ മനുഷ്യരും 8 മണിക്കൂര്‍ മിനിമം ഉറങ്ങണം. ദിവസവും മക്കളുടെ കൂടെ 1 മണിക്കൂറെങ്കിലും സ്മയം ചിലവഴിക്കണം എന്നും പല സമൂഹ നിരീക്ഷകരും വിലയിരിത്തിയിരിക്കുന്നു. അവരെ കാലത്ത് എഴുന്നേല്‍പ്പിച്ചു കുട്ടപ്പനാക്കി സ്കൂളിലയക്കാന്‍ 1 മണിക്കൂര്‍. (ഇല്ലെങ്കില്‍ പെണ്ണും പിള്ളയുടെ തൊഴി കിട്ടും, നിരീക്ഷണം ഒന്നും വേണ്ട.). എന്നും രാവിലെ 1 മണിക്കുര്‍ നടന്നില്ലെങ്കില്‍ 40 ആകും മുമ്പ് ഹാര്‍ട്ട് അറ്റാക്ക് ഉറപ്പാണു എന്നു പല ഡാകിട്ടര്‍ മാരും തെളിവു സഹിതം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പിന്നെ രാവിലത്തെ പത്രം വായന, പല്ലു തേപ്പ്, കുളി, ഭക്ഷണം, ഇത്യാദി കര്‍മ്മങ്ങള്‍ക്കായി ഒരു മണിക്കൂര്‍.ഉച്ച ഭക്ഷണം, ഡിന്നര്‍ എന്നിവ ചേര്‍ത്തു ഒരു മണിക്കൂര്‍. ടി. വി. കാണാന്‍ 2 മണിക്കൂര്‍. ഭാര്യയുമായി ലോകകാര്യ ചര്‍ച്ച: 1 മണിക്കൂര്‍. ഒന്നാം ക്ലാസ്സില്‍ കണ്ടതില്‍ പിന്നെ കഴിഞ്ഞ വര്‍ഷം കണ്ട കുഞ്ഞുണ്ണിയുടെ ഓര്‍ക്കുട്ട് ഫോട്ടോസ് നോക്കണം, ഫേസ് ബുക്കില്‍ കമന്റിടണം, ഈ വക അലവലാതികള്‍ എഴുതുന്ന ബ്ലോഗു വായിക്കണം, അതിനെല്ലാം കൂടി 2 മണിക്കൂര്‍. ഇതിനിടയില്‍ ചായ,
സിഗ്ഗറെറ്റ്, പരദൂഷണം എന്നിവ നടത്തണം. അതിനും വേണ്ടെ സമയം വിക്രു? ഒരു അര മണിക്കൂര്‍ പിടിച്ചൊ. കര്‍ത്താവെ! ഷോപ്പിങ്ങിന്റെ കാര്യമേ മറന്നു. ഒരു 1 മണിക്കൂര്‍. ഇതെല്ലാം കഴിഞ്ഞു പണ്ടാറം അടങ്ങാന്‍ ഓഫീസ്സിലേക്ക് പോയി വരാന്‍ 2 മണിക്കൂര്‍. ഇതെല്ലാം കഴിഞ്ഞു 8 മണിക്കൂറെങ്കിലും പണി എടുക്കണം. ഈ കഠിനമായ പ്രശ്നത്തിന് കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ താങ്കളുടെ തല ഛിഹ്നഭിന്നമാകും. സോറി, നോ ഓപ്ഷണ്.”

--------

ഉത്തരമായി അമ്പിളി അമ്മാവനില്‍ ഇപ്പോ നാലു പേജുകളില്‍ ഒന്നും പ്രിന്റു ചെയ്യുന്നില്ല. വിക്രമാധിത്യന്‍ കാലപുരിയിലെത്തിയില്ലെ? പാവം. പറഞ്ഞിട്ടെന്തു കാര്യം.

Thursday, October 16, 2008

ഒരു പ്ലാസ്റ്റിക്ക് കവറിന്റെ ഓര്‍മയ്ക്ക്.

“ഇരുട്ടിലിരുന്ന് ഇരുട്ടിലേക്ക് നോക്കിയാല്‍ കാണുന്നത് നമ്മുടെ ഉള്ളിലെ ഭയ്മാണ്“ എന്ന് മുത്തച്ഛന്‍ പറഞ്ഞതു ഉണ്ണിയുടെ കാതില്‍ മുഴങ്ങി. പണ്ടെപ്പഴോ ചെറുപ്പത്തില്‍ പറഞ്ഞതാണു. ഉറക്കത്തില്‍ ഞെട്ടി എഴുന്നേറ്റപ്പോള്‍. കര്‍ട്ടന്റെ വിടവിലൂടെ വന്ന സ്റ്റ്റീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ കവിളിലെ കണ്ണുനീര്‍ തുള്ളി തിളങ്ങി. പതുക്കെ അത് താഴേക്ക് ഒഴുകി അപ്രത്യക്ഷമായി. കണ്ണുനീര്‍ നിറഞ്ഞ് പള്ളുങ്കുമണികള്‍ പോലെ തിളങ്ങുന്ന അവന്റെ കണ്ണുകളിലൂടെ അവന്‍ കൈലിരുന്ന ചുരുട്ടി കൂട്ടിയ പ്ലാസ്റ്റിക്ക് കവറില്‍ ഒരു വിളറി വെളുത്ത ഒരു വൃദ്ധന്റെ മുഖം കണ്ടു. “ഉണ്ണിയേ ഇതെനിക്കു തരോ? പൊകല ഇട്ടു വെക്കാല്ലൊ.”

-----
തോടിയിലൂടെ വള്ളി നിക്കറും ഇട്ട് വട്ടുരുട്ടി ഉണ്ണി ഓടി. പുറകില്‍ കുരച്ചു കൊണ്ട് ടൈഗറും. പറമ്പിന്റെ തെക്കേ അറ്റത്ത് പടര്‍ന്ന് നിന്ന കശുമാവിന്റെ അടിയില്‍ എത്തിയപ്പോള്‍ താഴെ വീണു കിടക്കുന്ന കശുമാങ്ങയുടെ മണം മൂക്കിലെത്തിയതിനാല്‍ ഓട്ടം നിന്നു. കൈ എത്തുന്ന ദൂരത്തുള്ളതെല്ലാം പറിച്ചു കഴിഞ്ഞിരിക്കുന്നു. മുകളിലെ കൊമ്പില്‍ പഴുത്ത കുറെ മാങ്ങകള്‍ കാറ്റത്ത് ആടി തിമര്‍ത്തു. അതിനു ചുറ്റുമുള്ള ഇലകള്‍ കൂട്ടിചേര്‍ത്ത് പുളിയുറുമ്പുണ്ടാക്കിയ കൂടു കണ്ടപ്പോള്‍ കേറാനുള്ള മനകരുത്ത് ചോര്‍ന്നു പോയി. കഴിഞ്ഞ ഓണത്തിനു പറങ്കി മാവില്‍ വച്ച് കിട്ടിയ പുളിയുറുമ്പിന്റെ കടിയുടെ വേദന ഓര്‍മ്മ വന്നു. ഒരു ദിവസം മുഴുവന്‍ വെളിച്ചെണ്ണ തേച്ച് ഇരുന്ന ശേഷമാണു ഒരു സ്വല്പം സമാധാനം കിട്ടിയതു. ഇനി അതു വേണ്ട.

പുറകില്‍ പുല്ലു വെട്ടുന്ന ശബ്ദം കേട്ടാണു ഉണ്ണി തിരിഞ്ഞു നോക്കിയതു. താഴെ തറവാടിന്റെ പിന്നാമ്പുറത്തെ തെങ്ങിന്റെ ചുറ്റിലെ പുല്ലു വെട്ടുന്ന മുത്തച്ഛന്‍. മുത്തച്ഛന്‍ വലിയ ആളല്ലേ? പുളിയുറുമ്പിനെ പേടിക്കണ്ടല്ലൊ.
“മുത്തച്ഛാ, ഒന്നിങ്ങട് വരോ?”
“എന്തിനാ ഉണ്ണിയേ?”
“വാ. ഒരു കാര്യണ്ട്.”
പതുക്കെ നടന്നു വരുന്ന മുത്തച്ഛനെ നോക്കി താഴെ ഇരുന്നു ഉണ്ണി. മുടി വെളുത്തു തുടങ്ങിയിട്ടുണ്ട് എന്ന കാര്യം അപ്പോഴാണ് ശ്രദ്ധിച്ചത്. അതെന്താണാവോ അങ്ങിനെ? അടുത്തെത്തിയപ്പൊ മുത്തച്ഛന്റെ മുടിയില്‍ നിന്നും കണ്ണെടുക്കാതെ ഉണ്ണിയുടെ ശംശയം പുറത്തു വന്നു.
“മുത്തച്ഛന്റെ മുടി എന്താ വെളുത്തിരിക്കണെ?”
“അതു ചോദിക്കാനാണൊ ഉണ്ണിയേ എന്നെ നീ ഈ കേറ്റം കയറിച്ചത്?”
“അല്ല. അതു ആ കശുമാങ്ങ പറിച്ചു തരോന്ന് ചോദിക്കാനാ. ഇനി ഇതു പറ”
“അതു മുത്തശ്ശനു വയസ്സായി വരല്ലെ, അതോണ്ട് നരക്കണതാ.”
മാവിന്റെ അടീ പോയി മൊത്തം ഒന്നു നോക്കി. “ഹമ്മ്. പുളിയുറുമ്പുണ്ടല്ലെ? വഴിണ്ടാക്കാം”
മുത്തച്ഛന്റെ അടുത്തു പോയി നിന്ന് മാവിലേക്ക് നോക്കി ഉണ്ണി. “ഈ മുത്തച്ഛനു എന്തു പൊക്കാ?” മനസ്സില്‍ കരുതി ഉണ്ണി. “മുത്തച്ഛനു ഇത്രക്കും പൊക്കം എങ്ങനെയാ കിട്ടിയേ?”
അവന്റെ തലമുടിയില്‍ വിരലോടിച്ചു അവനെ എടുത്തു പൊക്കി. “അതേ നന്നായി ചോറുണ്ണണ്ണം. നെയ്യും, ഉപ്പേരിം കൂട്ടി. അപ്പൊ കൊറച്ചു നാളു കഴിയുമ്പൊ എന്നേക്കാളും ഉണ്ണിക്കു പൊക്കം വെക്കും”
അവന്റെ മുഖം തെളിഞ്ഞു. അവനെ താഴെ ഇറക്കി, കള്ളി മുണ്ട് മടക്കി കുത്തി മുത്തച്ഛന്‍ കശുമാവില്‍ വലിഞ്ഞു കയറി. മുത്തച്ഛന്‍ മുകളിലേക്ക് കയറും തോറും ഉണ്ണിയുടെ വായും തുറന്നു കൊണ്ടിരുന്നു. “എന്റമ്മേ എത്ര പൊക്കത്തിലാ മുത്തച്ഛന്‍? യ്യോ.”
“മുത്തച്ഛാ, പേടി ആവണില്ലേ താഴെ നോക്കുമ്പൊ?”
“പേടിച്ചോണ്ടിരുന്നാ ഉണ്ണിക്ക് കശുമാങ്ങ തിന്നാന്‍ പറ്റോ?”
അഞ്ചാറു മാ‍ങ്ങ പൊട്ടിച്ചു താഴേക്കിട്ട് മുത്തച്ഛന്‍ താഴേക്കിറങ്ങി. മുഖത്ത് കടിച്ചു തൂങ്ങി കിടക്കണ ഉറുമ്പിനെ അപ്പോഴാ ഉണ്ണി കണ്ടത്. മാത്രമല്ല, നെഞ്ചിലും, കൈയ്യിലും, കാലിലുമൊക്കെ കടിച്ചു തൂങ്ങി കിടക്കണ ഉറുമ്പുകളെ മുത്തച്ഛന്‍ കൈ കൊണ്ട് പറിച്ച് എറിഞ്ഞു. കടിച്ച സ്ഥലങ്ങളിലെല്ലാം ചെറിയ ചുവന്ന പാടു മാത്രം അവശേഷിച്ചു.
“നന്നായി വേദനിച്ചൊ മുത്തച്ഛാ?” മുത്തച്ഛനെ മരം കേറ്റണ്ടായിരുന്നുന്ന് അവനു തോന്നി.
“ഈ ചെറിയ ചെറിയ വേദന ഉണ്ടാവുംന്ന് വച്ച് നമ്മള് നല്ല നല്ല കാര്യം ചെയ്യാണ്ടിരിക്കാന്‍ പാടുണ്ടൊ? മുത്തശ്ശന് കടി കൊള്ളുംന്ന് പറഞ്ഞ് മരം കേറാണ്ടിരുന്നാ, ഉണ്ണിക്ക് ഇത് തിന്നാന്‍ പറ്റോ? സാരല്ല്യാട്ടൊ.”

-----
ഉണ്ണി കോളേജ് ഗ്രൌണ്ടിന്റ് പടിയില്‍ കാലും നീട്ടി കിടന്ന് മുകളിലേക്ക് പുക വിട്ടു. അടുത്തിരുന്ന തോമാസ് കൈയില്‍ പുകയിലയും കഞ്ജാവും ചേര്‍ത്ത് തിരുമ്മി. അപ്പുറത്ത് പടര്‍ന്നു നില്‍ക്കുന്ന അരണ മരത്തിന്റെ നിഴലില്‍ മുഖത്ത് പുസ്തകം കമഴത്തി ഉറങ്ങുന്ന പപ്പന്‍.
സിഗററ്റ് ഗ്രൌണ്ടിലേക്ക് എറിഞ്ഞ് ഉണ്ണി എഴുന്നേറ്റു ചാരി വച്ച ബൈക്കിനടുത്തേക്ക് നടന്നു.
“നീ എങ്ങോട്ടാ? വൈന്നേരം തറവാട്ടിലേക്കില്ലെ? എന്റെ ചെലവാ.”
“ഇന്ന് പറ്റില്ല്യാ. അമ്മേടെ കാര്‍ന്നോരു വരണുണ്ട്. രാത്രി വീട്ടി കേറില്ലെങ്കി അമ്മേടെ തെറി കിട്ടും”
“എന്റെ ഭാഗ്യം. എന്റെ ആളു പണ്ടേ ഗോളായി”
വീട്ടിലെത്തി കുളിച്ച് മുന്‍വശത്തു എത്തിയപ്പോഴേക്കും മുത്തച്ഛനു എത്തി കഴിഞ്ഞിരുന്നു.
“എന്തൊക്കെ ഉണ്ട് ഉണ്ണിയേ വിശേഷം? എന്നേക്കാളും പൊക്കാ‍യല്ലൊ?”
മുത്തച്ഛനെ ഒന്നു ചിരിച്ചു കാണിച്ചു കൊണ്ട് ടി വി യുടെ മുന്നില്‍ പോയി കാലും നീട്ടി ഇരുന്നു.
“ഞാന്‍ ഉണ്ണിക്കു വേണ്ടി കശുമാങ്ങ കൊണ്ടോന്നിട്ടുണ്ട്. തരട്ടേ?”
“എനിക്കു വേണ്ട. ഡ്രസ്സെല്ലാം വൃത്തികേടാവും” ഉത്തരം പെട്ടന്നായിരുന്നു. മുത്തച്ഛന്‍ ഒരു നിമിഷം നിന്നിട്ട് അകത്തേക്കു കയറി പോയതും, ആ കണ്ണ് നിറഞ്ഞതും ഉണ്ണി കണ്ടില്ല. ഊണു കഴിഞ്ഞു മുറിയില്‍ കയറി നോവലു വായിച്ചോണ്ടിരുന്നപ്പോഴാണു മുത്തച്ഛന്‍ അകത്തോട്ടു വന്നത്. വന്ന് കട്ടിലില്‍ ഇരുന്നു. “വല്ലവരുടേയും മുറിയില്‍ പോകുമ്പൊ ഒന്നു കൊട്ടീട്ടു കേറിക്കൂടെ?” മനസ്സിലാണ് പറഞ്ഞതെങ്കിലും മുഖം ചുളിഞ്ഞു.
“പഠിത്തൊക്കെ എങ്ങനെണ്ട് ഉണ്ണിയേ? നല്ല മാര്‍ക്കൊക്കെ കിട്ടണ്ടല്ലൊ അല്ലേ?”
“ഉവ്വ” ഒന്നു കനപ്പിച്ചു പറഞ്ഞു.
“പഠിച്ചോണ്ടിരിക്കാണൊ? ഞാന്‍ വന്നത് ശല്യായൊ?”
ഉവ്വ് എന്നു പറയാന്‍ വന്നത് കഷ്ടപെട്ട് അടക്കി. “ഏയ്. അങ്ങനെ ഒന്നൂല്ല.”
“ഞാന്‍ നാളെ അതിരാവിലെ പൊവ്വും. പിന്നെ എന്നാണാവൊ കാണാന്‍ പറ്റാ? നിശ്ചയല്ല്യാ. വയസായില്ലേ?”
ഉണ്ണി ഒന്നും പറഞ്ഞില്ല. പോയ ശേഷം വേണം വായന തുടരാന്‍. നല്ല സസ്പെന്‍സ് വന്നു നില്‍ക്കുമ്പൊഴാ..
“എന്നാ, ഉണ്ണി പഠിച്ചോളു. ഞാനും പോയി കെടക്കട്ടെ.” എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണു അപ്രതീക്ഷിതമായി ആ ചോദ്യം വന്നതു. “ഉണ്ണിയേ ഇതെനിക്കു തരോ? പൊകല ഇട്ടു വെക്കാല്ലൊ.” മേശപ്പുറത്തിരുന്ന ഒരു പുതിയ പ്ലാസ്റ്റിക്ക് കവറു നോക്കി. തോമാസിന്റെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പൊ ഡ്യൂട്ടി ഫ്രീ കള്ള് കൊണ്ടു വന്നതാണു.
“മുത്തച്ചനു എന്തിനാ ഇതു? ഉള്ള കവറൊന്നും പോരെ?” പറഞ്ഞു കഴിഞ്ഞാണു വേണ്ടായിരുന്നുന്ന് തോന്നിയതു.
“അതും ശരിയാ‍. ഈ വൃദ്ധനെന്തിനാ പുതിയ കവറ്?” പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു മുത്തച്ഛന്‍.
“ച്ഛെ. കഷ്ടായി. വേണ്ടാര്‍ന്നു. കൊടുക്കായിരുന്നു. തൊമ്മനോടു ഇനീം ചോദിച്ചാലും തരൂല്ലൊ. സാരല്ല്യ, അടുത്ത തവണ തറവാട്ടി പോകുമ്പൊ കൊടുക്കാം” ഉണ്ണി മനസ്സി പറഞ്ഞ് പുസ്തകത്തില്‍ മുഴുകി.

---
ദിവസം രണ്ടു കഴിഞ്ഞു. ക്ലാസ്സില്‍ അടുത്തുള്ള അസീസ്സിന്റെ പുസ്തകത്തില്‍ കാര്‍ട്ടൂണ്‍ വരച്ചു കൊണ്ടിരുന്നപ്പോഴാണ് പ്യൂണ്‍ വന്ന് വിളിപ്പിച്ചത്. “പ്രിന്‍സിപ്പാലെന്തിനാ ഇപ്പൊ എന്നെ വിളിപ്പിക്കണെ? കൊറച്ചു ദിവസായി പ്രത്യേകിച്ച് അലമ്പൊന്നും ഒപ്പിച്ചിട്ടുല്ലല്ലൊ?” എന്ന് ആലോചിച്ചാണു നടന്നത്. പ്രിന്‍സിപ്പാലിന്റെ റൂമിലെത്തിയപ്പോഴാണു അമ്മ ഇരിക്കുന്നത് ഉണ്ണി ശ്രദ്ധിച്ചത്. കരഞ്ഞ് കലങ്ങിയ കണ്ണു കണ്ടപ്പൊഴേ മനസ്സിലായി എന്തോ പന്തികേടുണ്ട്.
“ഉണ്ണി, മുത്തച്ഛന്‍....പോയി.” അവനെ കെട്ടി പിടിച്ചു അമ്മ തേങ്ങി.

Wednesday, July 2, 2008

മലയാലം കൊരച്ച് കൊരച്ച് അരിയാം.

പണ്ട് കോളേജില്‍ പഠിക്കുമ്പൊ ആരെങ്കിലും ഇങ്ക്ലീഷില്‍ ഒരു വാക്കെങ്ങാനും പറഞ്ഞാല്‍, പിന്നെ അവന്റെ അപ്പനേയും, അപ്പൂപ്പനേയും തുടങ്ങി പന്ത്രണ്ടാം നൂറ്റാണ്ടിലെ അവന്റെ മുത്തച്ഛനെ വരെ തെറി അഭിഷേകം നടത്തി കുളിപ്പിച്ച് കിടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് അന്ത കാലം. സുവര്‍ണ്ണ കാലം. ഇപ്പൊ മലയാളം ചാനലില്‍ വരുന്ന ഒരോരുത്തരുടെ മലയാളം കേട്ടാ ടി.വി കണ്ടു പിടിച്ചവന്റെ അപ്പനിട്ട് രണ്ടു പൊട്ടിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ഇതൊക്കെ ഇപ്പൊ എന്തിനാ വെളമ്പുന്നത് എന്ന് ചോദിച്ചാല്‍, അതിനുള്ള കാരണം ഇന്നലത്തെ കര്‍ണ്ണാടക ഹൈ കോടതി ഉത്തരവു തന്നെ.

കുറച്ചു കാലമായി ഇന്ത്യാ മഹാരാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങള്‍ക്കും ഒണ്ടായിട്ടുള്ള ഒരു അസുഖമാണ്, വിദ്ധ്യാഭ്യാസ മാധ്യമം മാതൃഭാഷയില്‍ തന്നെ വേണം എന്നുള്ളത്. മാതൃഭാഷ നന്നായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ രണ്ടു തരമില്ല. മാതൃഭാഷയില്‍ എഴുതാനും, വായിക്കാനും, സംസാരിക്കാനും എല്ലാവര്‍ക്കും കഴിയണം എന്നുമുള്ള കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ ഈ കഴിവു കിട്ടുന്നതിന് പഠിക്കുന്ന മാധ്യമം മാതൃഭാഷയില്‍ തന്നെ വേണം എന്നുള്ളത് വിഡിത്തമാണു എന്നുള്ളതാണു ഈയുള്ളവന്റെ പക്ഷം. അതിനൊരു നല്ല തെളിവാണു ഞാന്‍. ചെറുപ്പം മുതല്‍ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തില്‍. എസ്.എസ്.എല്‍.സി വരെ എല്ലാ വര്‍ഷവും രണ്ട് മലയാളം പേപ്പറു വച്ച് പഠിക്കുകയും, എഴുതുകയും, പാസ്സാവുകയും ചെയ്തിട്ടുണ്ട്. കോളേജ് കഴിഞ്ഞ് കേരളം വിടുന്ന വരെ ഇംഗ്ലീഷില്‍ രണ്ടു വരി ആരോടെങ്കിലും പറയണമെങ്കില്‍ വിയര്‍ക്കുമായിരുന്നു. പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണെങ്കിലും. ഈ കഥ എന്റെ സ്കൂളില്‍ പഠിച്ച 99% പേരുടേയും കാര്യത്തിലും ബാധകമായിരിക്കും. (ചാലക്കുടി കാര്‍മ്മല്‍ സ്കൂള്‍). എല്ലാം കഴിഞ്ഞു കോളേജിലെത്തിയപ്പൊ, ഒട്ടു മിക്ക സഹപാഠികളും ഇതേപോലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച്, ഇംഗ്ലീഷു സംസാരിക്കാന്‍ കഷ്ടപെടുന്ന കൂട്ടത്തില്‍ തന്നെ ആയിരുന്നു. എന്നാല്‍ മലയാളത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കു പോലും പറ്റാത്ത അത്ര കടുപ്പമാര്‍ന്ന കവിതകള്‍ എഴുതുന്ന കൂട്ടത്തിലായിരുന്നു. ആ കവിതകള്‍ കേട്ട് മോഹാലസ്യപെട്ട് വീഴുന്നവരെ നോക്കാന്‍ മാത്രമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു വാര്‍ഡുണ്ടായിരുന്നത്രെ.

എല്ലാ ക്ലാസ്സിലും മാതൃഭാഷ പഠിക്കണം എന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷെ എല്ലാ വിഷയങ്ങളും മാതൃഭാഷയില്‍ തന്നെ പഠിക്കണം എന്ന് പറയുന്നതിന് എന്താണ് ലോജിക്ക്? അത് പഠിക്കാന്‍ പോകുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വിടുന്നതല്ലെ നല്ലതു? അല്ലാതെ രാഷ്ട്രീയകാരാണൊ തീരുമാനിക്കേണ്ടത്? ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ഒരു സ്വാതന്ത്ര്യമല്ലേ അത്? കാശുള്ളവര്‍ക്ക് അവരുടെ മക്കളെ അവര്‍ക്കിഷ്ടമുള്ള സ്കൂളില്‍ ചേര്‍ക്കാന്‍ ഇവിടെ കുഴപ്പമില്ല. കാശില്ലാത്തവരുടെ കുട്ടികള്‍ മാതൃഭാഷാ മീഡിയത്തില്‍ തന്നെ പഠിക്കണം (വാദം മുഴുവനും സര്‍ക്കര്‍ സ്കൂളുകളേയും ഏയ്ഡഡ് സ്കൂളുകളേയും ചുറ്റിപറ്റിയാണു എന്ന് ഓര്‍ക്കുക) എന്നു പറയുന്നതു ഹിപ്പോക്രസ്സിയാണ്. ഈ ഹിപ്പോക്രസ്സിക്കെതിരായാണ് ഇന്നലെ ഹൈ-കോടതി ഉത്തരവ്. അടുത്ത രണ്ടു മാസം രാഷ്ട്രീയകാര്‍ക്ക് പറഞ്ഞു നടക്കാന്‍ കാരണമായി.

കമ്മിങ്ങ് ബാക്ക് ടു ദ പോയന്റ്...ഔ...ക്ഷമി. മാ‍തൃഭാഷ സംസാരിക്കാനും, വായിക്കാനും, എഴുതാനും മാത്രമായി ആ മീഡിയത്തില്‍ പഠിക്കണമെന്നില്ല. അതിനു വേണ്ടത് ഒരേ ഒരു വസ്തു മാത്രം: മനസ്സ്.

(പിന്നാമ്പുറം: ഈയുള്ളവന്റെ മാതൃഭാഷ മലയാളമല്ല.)

Monday, May 5, 2008

നിറങ്ങള്‍

വാസു പറഞ്ഞ കഥ

പോലീസ് സ്റ്റേഷണില്‍ എത്തിയപ്പൊഴേ വസൂന്റെ കാറ്റ് മുക്കാലും പോയി. ഇന്‍‌സ്പെക്റ്ററെ കണ്ടതോടെ അടി മുടി വിറക്കാനും തുടങ്ങി. കസേരക്കു പിറകില്‍ ഇരുന്ന ആ അജാന ബാഹൂന്റെ ബാഹു എങ്ങാനും മേത്തു വീണാല്‍ പിന്നെ ജീവന്‍ ബാക്കി കാണില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം വാസുവിനു കൊടുത്താത് ഭാഗ്യം.
“നീയും ചന്ദ്രനും ച്ചക്കരേം തേങ്ങേം അല്ലായിരുന്നോടാ?” ഒരു മാതിരി ചിരട്ട പാറപ്പുറത്ത് ഉരക്കുന്ന ശബ്ദത്തില്‍ ഏമാന്‍ മുരണ്ടു
“ഉവ്വ. ഞങ്ങള് ഗെഡികളായിരുന്നു”
“അപ്പൊ നീയാണോടാ അവനെ കൊന്നത്? സത്യം പറഞ്ഞില്ലേല്‍ നിന്റെ ഷേപ്പ് ഞാന്‍ മാറ്റും”
“അയ്യോ. സത്യായിട്ടും ഞാനല്ല. അവനെ കൊന്നത് ആ ദുഷ്ഠ്ന്‍ ഭാസ്കരന്‍ തന്നെയാ. എല്ലാവരും കാണ്‍കെ അല്ലെ സാറെ അവന്‍ ആ പാവത്തിനെ വെട്ടി നുറുക്കീത്. ചന്ദ്രന്റെ അനിയത്തീടെ മേത്ത് ആ അലമ്പന് കണ്ണു വീണതാ എല്ലാത്തിനും കാരണം. എത്ര പെണ്ണുങ്ങളേയാ അവന്‍ പെഴപ്പിച്ചേക്കണെ? വഴീലു വച്ച് അവളെ കേറി പിടിച്ചതിനു ചന്ദ്രന്‍ അവനുമായി കൊറച്ചു ദെവസം മുമ്പ് ഒന്ന് ഒടക്കിയതാ. അന്ന് അവനെ തല്ലി ഓടിച്ചതാ. അതിന്റെ കണക്ക് തീര്‍ക്കാനാ അവന്‍ ഇന്നലെ ചന്തേലു അവനെ വെട്ടിയത്.”
“ഈ പറയുന്ന ചന്ദ്രനും കുറെ അടി പിടി കേസ്സില്‍ കക്ഷി ആണല്ലൊ? അവന്‍ ഒന്നും ചെയ്തിട്ടില്ല?”
“അവനൊരു പാവാ. വല്ലോരും പറയണതു കേട്ട് പെട്ടന്ന് ചാടി പൊറപ്പെടും. ആരേം വേണംന്ന് പറഞ്ഞ് ദ്രോഹിക്കാറില്ല. ഒരു പൊട്ടന്‍.”
“ഹൂം...ശരി. ഞാന്‍ വിളിപ്പിക്കുമ്പൊ വരണം. പൊക്കൊ.”

ഭാസ്കരന്‍ പറഞ്ഞ കഥ

തണുത്ത സിമന്റു തറയില്‍ മതിലിനോടു ചേര്‍ന്നിരുന്ന് ഭാസ്കരന്‍ ഏമാനെ യാതൊരു വിധ വികാരവുമില്ലാതെ നോക്കി. നെറ്റിയില്‍ കെട്ടിയ വെള്ള ബാന്റേജില്‍ നിന്നും ചോര പാട് കാണാം. ഒരു കണ്ണ് കറുത്ത് വിങ്ങി ഇരിക്കുന്നു.
“നീ ഈ നാട്ടിലെ വലിയ ഗുണ്ടയാണെന്ന് കേട്ടല്ലൊ?”
ഒരു പുഛച്ചിരിയില്‍ അവന്‍ തെന്റെ ഉത്തരം ഒതുക്കി.
“ഛി, നായെ ചിരിക്കുന്നോ?” ചാടി എണീറ്റ ഏമാന്‍ അവന്റെ കഴുത്തു പിടിച്ചു പൊക്കി ചെകിടത്തൊന്നു പൊട്ടിച്ചു. അടിയുടെ ഊക്കില്‍ മൂക്കില്‍ നിന്നും ചോര തെറിച്ചു. അതു കൈകൊണ്ടു തുടച്ച് വീണ്ടു തറയിലിരുന്നു.
“എന്തിനാടാ നീ ചന്ദ്രനെ കൊന്നെ? മുന്‍ വൈരാഗ്യമാണ് എന്ന് കേട്ടല്ലൊ?”
“അതെ”
“അവന്റെ പെങ്ങളെ നീ കയറി പീടിച്ചതിന്റെ അടീടെ പകരം വീട്ടിതാണോടാ കഴുവേറിടെ മോനെ?”
“വഴീ പോണ പെണ്ണുങ്ങടെ കൈ പിടിക്കണ സ്വഭാവം എനിക്കല്ല. ആ ചത്തു പോയ ........ നായക്കാ...” പറ്റിയ വാക്കു കിട്ടാതെ കുറച്ചു നേരം അവന്‍ തപ്പി. ഉള്ളിലുള്ള വൈരാഗ്യം മുഴുവനും അവസാന വാക്കിലൂടെ പുറത്തു വന്നു.
“കൊലക്കുപയോഗിച്ച ആയുധം കിട്ടിയോ?” ഏമാന്‍ തിരിഞ്ഞു നോക്കി കോണ്‍സ്റ്റബിളിനോട് ചോദിച്ചു
“ഉവ്വ. ആയുധോം, ഇവന്റെ ചോരപൊരണ്ട കുപ്പയോം എല്ലാം തെളിവാക്കിട്ടുണ്ട്”
“ഹൂ. ഇനി നീ രക്ഷപെടണത് എനിക്കൊന്നു കാണണ്ണം”

സാവിത്രിഅമ്മ പറഞ്ഞ കഥ

മുഷിഞ്ഞ വെള്ള മുണ്ടും, നരച്ച ഒരു ബ്ലൌസ്സും ഇട്ടൊരു സ്ത്രീ. വര്‍ഷങ്ങളുടെ കഷ്ടപാട് അവരുടെ മുഖത്ത് നല്‍കിയ വരകള്‍ തെളിഞ്ഞു കാണാം. എണ്ണതേക്കാതെ പാറി പറന്നിരിക്കുന്ന വെള്ള മുടി. കരഞ്ഞു കലങ്ങിയിട്ടുണ്ടെങ്കിലും ആ കണ്ണുകളിലെ തീവൃത മങ്ങിയിട്ടില്ല. എന്തിനും പോന്നവളെന്ന് കണ്ടാലറിയാം. തൊട്ടരികില്‍ ഒരു ചെറിയ കുട്ടി ഇരുന്നു കളിക്കുന്നു. ഏമാനെ കണ്ടിട്ടും എണീക്കാന്‍ പോയില്ല. തല ഉയര്‍ത്തി നോക്കി അത്ര മാത്രം.
“നിങ്ങളാണോ മരിച്ചുപോയ ചന്ദ്രന്റെ അമ്മ?”
“അതെ”
“നിങ്ങടെ മോനെ എന്തിനാ ഭാസ്കരന്‍ കൊന്നത് എന്നറിയോ?”
“അവന്‍ ഒരു പാവായിരുന്നു. വല്ലപോഴും കള്ളു കുടിച്ചു കൂട്ടുകാരുടെ കൂടെ ചെറിയ അടിപിടി ഒണ്ടാക്കുംന്നല്ലാണ്ട് അവന്‍ ആരേം ദ്രോഹിക്കാറില്ല. അവന്‍ കഴിഞ്ഞ പൂരത്തിനു ഭാസ്കരന്റെ കടേലു അടി ഉണ്ടാക്കിയിരുന്നു. അതിന്റെ കണക്കു തീര്‍ത്തതായിരിക്കും. എന്റെ നാത്തൂനു ഇങ്ങനെ ഒരു കുരുത്തം കെട്ട ഒരുത്തന്‍ ഒണ്ടായല്ലൊ!”
“ഭാസ്കരന്‍ ആളെങ്ങനെയാ?”
“തെക്കെമുക്കിലു കൊറെ നാളായി കട നടത്തുണ്ട്. ആളെ പറ്റിക്കലാ സ്ഥിരം പരിപാടി. ഉള്ള സാധനത്തിലെല്ലാം മായം ചേര്‍ക്കും. ചോദിക്കാന്‍ പോയാ അടിയും. കൊറച്ചു നാളു മുമ്പ് എന്നെ കണ്ടപ്പൊ കൊറച്ച് പച്ചകറി പൊതിഞ്ഞു തന്നു. പെട്ടന്നുള്ള സ്നേഹം കണ്ടപ്പോഴേ എനിക്ക് തോന്നീതാ എന്തോ മനസ്സി കണ്ടോണ്ടാന്ന്.”
“ചന്ദ്രനെ കൂടാതെ നിങ്ങക്ക് പിന്നെ ആരൊക്കെ ഉണ്ട് മക്കളായിട്ട്?”
“ഒരു പെണ്ണുണ്ട്, എളേതായിട്ട്. പഠിക്കണു. പിന്നെ ദേ ഇവനും”
“എവിടെ അവളു?”
“അകത്ത് കെടക്കാ. ഇന്നലെ തൊടങ്ങിയ കരച്ചിലാ.”
“അതിനും ഭാസ്കരനുമായി എന്താണു ബന്ധം?”
ഒരു നിമിഷം മിണ്ടാണ്ടിരുന്നു സാവിത്രിഅമ്മ. ആ കണ്ണില്‍ ദേഷ്യം കത്തി വന്നു.“ആ എരണം കെട്ടോള്‍ക്ക് ആ നാശത്തിനെയാ ഇഷ്ടപെടാന്‍ കണ്ടത്. കൊല്ലും ഞാന്‍ അവളെ, ഇനി അവനെ കുറിച്ചെങ്ങാനും പറഞ്ഞാ.”
“പ്രേമം മാത്രേ ഉള്ളോ അതോ വേറെ വല്ലതും ഉണ്ടൊ?”
അങ്ങേരുടെ മുഖത്തു നിന്നും കണെടുക്കാതെ അവര്‍ പറഞ്ഞു “ഉണ്ടായിരുന്നെങ്കില്‍ അവളെ ഞാന്‍ പണ്ടേ നുറുക്കിയേനെ”

മാധവി പറഞ്ഞ കഥ

ഒരു കീറിയ പാവാടയും ബ്ലൌസ്സും ഇട്ട മെലിഞ്ഞുണങ്ങിയ പെണ്‍കുട്ടി. കണ്ണു കലങ്ങിയിട്ടുണ്ട്. കണ്ണിലെ പേടി വളരേ വ്യക്തമായി കാണാം.
“എന്താടി ഒരു മോങ്ങലു? ചേട്ടന്‍ ചത്തതിനോ? അതോ കാമുകന്‍ ജയിലില്‍ പോണേതിനൊ?”
അവള്‍ ഒന്നും മിണ്ടിയില്ല
“ഛീ പുല....... മോളെ, മോങ്ങുന്നോ? പറയടി.”
“ഭാസ്കരേട്ടനെ ഓര്‍ത്ത്”
“അവടെ ഒരു ഭാസ്കരേട്ടന്‍. സ്വന്തം ചേട്ടനെക്കാള്‍ അവനോടാണോടി നിനക്ക് സ്നേഹം. തേവിടിച്ചി..... എന്താടി നീയും അവനും തമ്മിലുള്ള ബന്ധം?”
“ഭാസ്കരേട്ടന്‍ എന്റെ മൊറച്ചെറുക്കാനാ...എന്നെ ഇഷ്ടായിരുന്നു”
“വേറെ എന്തൊക്കെ ഉണ്ടാവാറുണ്ട് നിങ്ങളു തമ്മിലു?”
“ഒന്നൂല്ല”
അവളുടെ കരച്ചിലെല്ലാം മാറി. ഒരു പുതിയ ധൈര്യം കൈവന്ന പോലെ.
“കൊറച്ചു നാളു മുമ്പ് അവന്‍ നിന്നെ വഴീ വച്ച് കേറി പിടിച്ചിരുന്നൊ?”
“ഇല്ല. ഭാസ്കരേട്ടന്‍ അത്തരകാരനല്ല.”
“പിന്നെ എത്തരകാരനാ അവന്‍? അവന്‍ വഴീലു വച്ച് നിന്നെ കേറി പിടിച്ചത് ചന്ദ്രന്‍ കണ്ടതായി ഞാന്‍ കേട്ടല്ലൊ? എന്നിട്ട് അവരു തമ്മിലു അടി ഉണ്ടായതായും??”
“ഓ അതോ ഞങ്ങളു സംസാരിച്ചു നിന്നപ്പൊ അയാളു വന്നതാ. ഭാസ്കരേട്ടനെ കണ്ടപ്പോ ഇഷ്ടായില്ല. അപ്പോ തല്ലുണ്ടാക്കി. ഞാനുള്ളതു കൊണ്ട് ഭാസ്കരേട്ടന്‍ ഒന്നും ചെയ്തില്ല. ഒരു കട നടത്തി ആരേം ദ്രോഹിക്കാണ്ട് നടക്കായിരുന്നു. ചെറുപ്പം തൊട്ടേ എന്നെ ഒത്തിരി ഇഷ്ടാ.”
“സ്വന്തം ചേട്ടനെ ആണോടി അയളെന്ന് പറയണെ?”അവളുടെ കണ്ണില്‍ ഒരു കനലു കത്തി.
“ഒരു ചേട്ടന്‍. പെങ്ങടെ അടിപ്പാവാട അഴിക്കാന്‍ ശ്രമിക്കണോരെ ആഭാസന്‍ എന്നാ വിളിക്കണ്ടെ. ആ സ്ത്രീടെ ആദ്യ ഭര്‍ത്താവിലുണ്ടായ അയാളെ ഞാന്‍ എന്തിനാ ചേട്ടന്ന് വിളിക്കണെ?”
ഇത്തവണ മിണ്ടാതെ ഇരുന്നത് ഏമാനായിരുന്നു.
“ഹൂം. അപ്പൊ കഥ വിചാരിച്ച പോലെയല്ല. അവന്‍ എപ്പോഴാ നിന്റെ പാവാട കേറി പിടിച്ചെ? രണ്ടു ദിവസം മുമ്പാ?”
“അതെ....ഞാന്‍ ഭാസ്കരേട്ടന്റടുത്ത് പറയരുതായിരുന്നു.”

--കഥ ക്ലോസ്സ്--

Wednesday, February 20, 2008

പുട്ടു മാഹത്മ്യം

പുട്ട്, പിട്ട്, സ്റ്റീംട് റൈസ് കേക്ക്, എന്നീ പേരുകളില്‍ അറിയപ്പെടുന്ന തൂ വെള്ള നിറത്തിലും‍, സ്വല്പം ചുവപ്പു നിറത്തിലും (അതിനിടയിലുള്ള എല്ലാ നിറങ്ങളിലും) കാണപെടുന്ന, മലയാളിയുടെ രാഷ്ട്ര ഭക്ഷണത്തെ കുറിച്ചു രണ്ടു വാക്കു എഴുതണം എന്നു വിചാരിക്കന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അതിനിടക്ക് മുറ തെറ്റിക്കാതെ പാവം പുട്ടുകളെ ദയാ-ദാക്ഷിണ്യമില്ലാതെ തിന്നു കൊണ്ടുമിരുന്നു. പുട്ടുണ്ണി ബ്ലോഗ് വന്നതോടെ ആ മുട്ടിനു ആക്കം കൂടുകയും ചെയ്തു.

പല വിധതിലുള്ള പുട്ടുകള്‍ക്കും ഒരു പൊതു പിന്‍ തലമുറക്കരനുണ്ട്. ചിരട്ട പുട്ട്, മുള പുട്ട്, കുറ്റി പുട്ട്, മൈക്രോവേവ് പുട്ട് തുടങ്ങിയ പുട്ടുകളത്രയും സ്വന്തം പിന്‍ തലമുറക്കാരെ കുറിച്ചു അന്വേഷിച്ചാല്‍ എത്തി ചേരുന്നത് ഒരാളില്‍ തന്നെ. സാക്ഷാല്‍ ആദം പുട്ടില്‍. ദൈവം ആകാശവും ഭൂമിയും പിന്നെ ടൈം പാസ്സിനു മനുഷ്യനേയും ഉണ്ടാക്കി റെസ്റ്റ് എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് പുട്ടുണ്ടാക്കാന്‍ തോന്നിയത്. പെട്ടന്ന് ഉണ്ടാക്കിയതു കൊണ്ട് ഉപ്പു കുറയുകയും, കൂട്ടി കഴിക്കാന്‍ ഒന്നുമില്ലാത്തതിനാലും, അദ്ദേഹം അതിനെ താഴോട്ട് “പുട്ട്” ചെയ്തു. (പുട്ടിനു, പുട്ടെന്ന പേരു വന്നതിനെ കുറിച്ചു ആര്‍ക്കും ഇനി സംശയം ഇല്ല എന്ന് വിശ്വസിക്കുന്നു). അങ്ങിനെ ഭൂമിയില്‍ വന്നു പതിച്ച പുട്ടിനെ വെട്ടിയ ആദവും ഹവ്വയും പുട്ടു പ്രേമികളായി (തെക്കന്‍ കേരളത്തില്‍, ഹവ്വ ആദത്തിനു കൊടുത്തത് ആപ്പിളല്ല പുട്ടാണ് എന്നും ഒരു വശമുണ്ട്). അവര്‍ തങ്ങളുടെ പ്രിയ മക്കളായ മലയാളികള്‍ക്ക് എന്നും കാലത്ത് കഴിക്കാനായി നല്‍കിയതോടെയാണ് പുട്ട് ഒരു ദേശിയ ഭക്ഷണമായി മാറിയത്.

ആദ്യ കാലങ്ങളില്‍ അരി പൊടിയില്‍ തേങ്ങ ചേര്‍ത്ത് ചിരട്ടക്ക് അകത്തു വച്ച് ആവി കയറ്റിയാണ് ഇതു ഉണ്ടാക്കിയിരുന്നത്ത് എന്ന് ചില ഗുഹാചിത്രങ്ങളില്‍ നമുക്കു കാണാന്‍ കഴിയും. മിക്കാവറും ഗുഹകളും അപ്പാര്‍ട്ട്മെന്റ്സായി മാറിയതിനാല്‍ ഇനി ഈ വക ചിത്രങ്ങള്‍ കാണാന്‍ വിഷമമാണ്. പിന്നീട് 1620-ലെ കാറ്റുവീഴ്ചയില്‍ വന്‍ തോതില്‍ തെങ്ങു നാശം വന്നതിനു ശേഷമാണ് നാം ഇന്നു കാണുന്ന കുറ്റി പുട്ടുകള്‍ ഉണ്ടായത്. ആദ്യം മുളംകുറ്റിയിലും, പിന്നെ ചെമ്പു കുറ്റിയിലും, ഇപ്പൊള്‍ സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ കുറ്റിയിലും എത്തി നില്‍ക്കുന്ന പുട്ടിന്റെ വളര്‍ച്ച അസൂയ വഹമാണ്. എന്നാലും അതിന്റെ പൊങ്ങച്ചം ഇല്ലാട്ടൊ.

ഇത്രയും വലിയ ചരിത്രമുള്ള പുട്ട് പല പല രൂപത്തിലും കാണപ്പെടുന്നു. പ്ലയിന്‍ തേങ്ങാ പുട്ട്, ചക്കര പുട്ട്, പഞ്ചാര പുട്ട്, മസാല പുട്ട്, ഇന്നലത്തെ പുട്ട് തുടങ്ങി “ലൊ-കാര്‍ബ്” പുട്ടു വരെ ഇന്ന് സുലഭം. ഈ വക പുട്ടുകള്‍ കഴിക്കാനുള്ള ടെക്കനോളജിയും പലവിധം. പുട്ടും പഴവും, അതിന്റെ കൂടെ പപ്പടവും, അതിന്റെ കൂടെ പാലും കൂട്ടിയുള്ള ഒരു വിധം. പുട്ടും കടലയും, പുട്ടും കുറുമയും, പുട്ടും മുട്ട കറിയും, പുട്ടും ചില്ലി ചിക്കണും, തുടങ്ങി പുട്ടും പെപ്സിയും കൂട്ടി വരെ കഴിക്കുന്ന മഹാന്മാര്‍ ഏറെ. എന്തിനധികം, ഉഗാണ്ടന്‍ പ്രസിഡന്റായിരുന്ന ഇദി ആമിന്‍ തന്റെ ആത്മകഥയില്‍ പോലും പുട്ടിനു വേണ്ടി 4 പേജ് മാറ്റി വച്ചിട്ടുണ്ട്. വടക്കന്‍ ചൈനയില്‍ കിട്ടുന്ന വാന്റണ്‍ എന്ന സുന, പുട്ടിന്റെ വേറെ രൂപമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമൊ? പാരിസിലെ പ്രശസ്തമായ “ലെ അപ്പിറ്റേസ‍“-യില്‍ ഏറ്റവും ഡിമാന്റുള്ള സാധനവും പുട്ടു തന്നെ.

ഇത്രയും പ്രശസ്തിയും, കഴിവും, ടേസ്റ്റും ഉള്ള പുട്ടിനെ നമ്മുടെ ഇന്ത്യയുടെ തന്നെ ദേശീയ ഭക്ഷണം ആക്കാന്‍ നാമെല്ലാവരും ശ്രമിക്കണം. കണ്ണി കണ്ട അമേരിക്കന്‍ കുത്തകകള്‍ ദുര്‍ വിനയോഗം ചെയ്യുന്നതിനു തടയിടാനായി നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ജ്യോഗ്രഫിക്കല്‍ പാറ്റെന്റിനു അപേക്ഷ കൊടുക്കണം. അല്ലെങ്കില്‍ ഇതും മറ്റൊരു ബസുമതി (അയലത്തെ അല്ല)യുടെ അവസ്ഥയാകും. അഖില ലോക മലയാളികളെ നമുക്ക് പുട്ടിനു പിന്നില്‍ അണി നിരക്കാം....ഇങ്ക്വിലാബ് സിന്ദാബാദ്!