Sunday, January 17, 2010

ഒരു കോമയും പിന്നെ ഒരു ചോദ്യവും.

പണ്ട് ഒരുത്തനെ പറ്റി ഒരു ബ്ലോഗെഴുതിയതിന്റെ പേരില്‍ ഇരുട്ടടി കിട്ടി കോമയിലായതില്‍ പിന്നെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു.ദാ, കുറച്ചു ദിവസം മുമ്പ് ശശ്ശി അണ്ണന്റെ ട്വിറ്ററിലുള്ള പൊട്ടിത്തെറി കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. പിന്നേയും കുറച്ചു ദിവസം എടുത്തു എല്ലാം ഒരു വഴിയാവാന്‍. ആ തിരിച്ചു വരവിനിടയില്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴാണു നമ്മുടെ ഒക്കെ ജീവിതത്തിന്റെ കഷ്ടപാടിനെ കുറിച്ചൊരു തിരിച്ചറിവ് വന്നത്.

ആ തിരിച്ചറിവ് ഒരു വിക്രമാധിത്യ കഥ ആയി എന്റെ മനസ്സിലെത്തി.

മഹാരാജന്‍ രാത്രി ആയപ്പോള്‍ ശ്മശാനത്തിലേക്ക് പെട്രോമാക്സുമായി നടന്നു. വലിയ ആലിന്റെ താഴെ പെട്രോമാക്സ് വച്ചു ഗെഡി മരത്തില്‍ വലിഞ്ഞു കയറി. കയറുന്നതിന്റെ ഇടയില്‍, എന്നും ചെയ്യുന്ന ഈ പണി എളുപ്പമാക്കാന്‍ ഒരു കോണി കൊണ്ടു വരാത്തതിന് തന്റെ സ്വന്തം അപ്പനെ മനസ്സില്‍ തെറിയും വിളിച്ചു. പണ്ടാറക്കാലന്‍, ഒന്നു ഓര്‍മ്മിപ്പിക്കാമായിരുന്നില്ലെ? മുറുമുറുത്ത് മുകളിലെത്തിയപ്പോ, വേതാളം അണ്ടനും ഇട്ടു തല കീഴായി തൂങ്ങി കിടന്നു ഇളിക്കുന്നു. അതിനെ തൂക്കി എടുത്ത് തോളത്തിട്ട് രാജന്‍ താഴെ ഇറങ്ങി നടക്കാന്‍ തുടങ്ങി. വലതു കൈയിലെ ഊരി പിടിച്ച വാള്‍, പെട്രോമാക്സിന്റെ വെളിച്ചത്തില്‍ തിളങ്ങി. രണ്ടു കൈയ്യും “ബിസ്സി” ആയതിനാല്‍ വേതാളത്തിന്റെ നാ‍റ്റം മൂക്കിലേക്ക് അടിച്ചു കേറി. നാശം, കുളിച്ചിരുന്നെങ്കില്‍?

നടന്നു വിജനമായ വഴിയിലെത്തിയപ്പോ വേതാളം ഇങ്ങനെ പറഞ്ഞു:

“ഹേ മഹാരാജന്‍, പ്രണാമം. താങ്കള്‍ക്കും, തന്തപടിക്കും, താങ്കളുടെ ഗേര്‍ള്‍സ്സിനും സുഖമെന്നു വിശ്വസിക്കുന്നു. ഞാന്‍ പറയാന്‍ പോകുന്ന കഥയുടെ ചോദ്യത്തിന് ശരി ആയ ഉത്തരം നല്‍കിയില്ലെങ്കില്‍ താങ്കളുടെ പേട്ട് തല ആയിരം കഷ്ണമായി ഛിഹ്നഭിന്നമായി പോകും. പിന്നെ ഇന്‍ഷൂറന്‍സ്സും കോപ്പും ഉണ്ട് എന്ന് പറഞ്ഞിട്ടു കാര്യമില്ല.”

“വൊക്കെ. ഷൂട്ട്.”

“കേരള സംസ്ഥാനത്തിന് വടക്കു കിഴക്കയി ഒരു ഗ്രാമം ഉണ്ട്. ബേങ്ഗ്ലൂരുപുരി. അവിടെ ഒരു പാട് ഐ.ടി പണിക്കാരുണ്ടായിരുന്നു. കഠിനാദ്ധ്വാനികള്‍. അവരുടെ കഷ്ടപാടിനെ കുറിച്ചാണു ഈ കഥ. പല, പല, ശാസ്ത്രജ്ഞ്ന്മാരുടെ നിരീക്ഷണ ഫലമായി, എല്ലാ മനുഷ്യരും 8 മണിക്കൂര്‍ മിനിമം ഉറങ്ങണം. ദിവസവും മക്കളുടെ കൂടെ 1 മണിക്കൂറെങ്കിലും സ്മയം ചിലവഴിക്കണം എന്നും പല സമൂഹ നിരീക്ഷകരും വിലയിരിത്തിയിരിക്കുന്നു. അവരെ കാലത്ത് എഴുന്നേല്‍പ്പിച്ചു കുട്ടപ്പനാക്കി സ്കൂളിലയക്കാന്‍ 1 മണിക്കൂര്‍. (ഇല്ലെങ്കില്‍ പെണ്ണും പിള്ളയുടെ തൊഴി കിട്ടും, നിരീക്ഷണം ഒന്നും വേണ്ട.). എന്നും രാവിലെ 1 മണിക്കുര്‍ നടന്നില്ലെങ്കില്‍ 40 ആകും മുമ്പ് ഹാര്‍ട്ട് അറ്റാക്ക് ഉറപ്പാണു എന്നു പല ഡാകിട്ടര്‍ മാരും തെളിവു സഹിതം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പിന്നെ രാവിലത്തെ പത്രം വായന, പല്ലു തേപ്പ്, കുളി, ഭക്ഷണം, ഇത്യാദി കര്‍മ്മങ്ങള്‍ക്കായി ഒരു മണിക്കൂര്‍.ഉച്ച ഭക്ഷണം, ഡിന്നര്‍ എന്നിവ ചേര്‍ത്തു ഒരു മണിക്കൂര്‍. ടി. വി. കാണാന്‍ 2 മണിക്കൂര്‍. ഭാര്യയുമായി ലോകകാര്യ ചര്‍ച്ച: 1 മണിക്കൂര്‍. ഒന്നാം ക്ലാസ്സില്‍ കണ്ടതില്‍ പിന്നെ കഴിഞ്ഞ വര്‍ഷം കണ്ട കുഞ്ഞുണ്ണിയുടെ ഓര്‍ക്കുട്ട് ഫോട്ടോസ് നോക്കണം, ഫേസ് ബുക്കില്‍ കമന്റിടണം, ഈ വക അലവലാതികള്‍ എഴുതുന്ന ബ്ലോഗു വായിക്കണം, അതിനെല്ലാം കൂടി 2 മണിക്കൂര്‍. ഇതിനിടയില്‍ ചായ,
സിഗ്ഗറെറ്റ്, പരദൂഷണം എന്നിവ നടത്തണം. അതിനും വേണ്ടെ സമയം വിക്രു? ഒരു അര മണിക്കൂര്‍ പിടിച്ചൊ. കര്‍ത്താവെ! ഷോപ്പിങ്ങിന്റെ കാര്യമേ മറന്നു. ഒരു 1 മണിക്കൂര്‍. ഇതെല്ലാം കഴിഞ്ഞു പണ്ടാറം അടങ്ങാന്‍ ഓഫീസ്സിലേക്ക് പോയി വരാന്‍ 2 മണിക്കൂര്‍. ഇതെല്ലാം കഴിഞ്ഞു 8 മണിക്കൂറെങ്കിലും പണി എടുക്കണം. ഈ കഠിനമായ പ്രശ്നത്തിന് കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ താങ്കളുടെ തല ഛിഹ്നഭിന്നമാകും. സോറി, നോ ഓപ്ഷണ്.”

--------

ഉത്തരമായി അമ്പിളി അമ്മാവനില്‍ ഇപ്പോ നാലു പേജുകളില്‍ ഒന്നും പ്രിന്റു ചെയ്യുന്നില്ല. വിക്രമാധിത്യന്‍ കാലപുരിയിലെത്തിയില്ലെ? പാവം. പറഞ്ഞിട്ടെന്തു കാര്യം.