Thursday, April 29, 2010

ഒരു ഗോവ യാത്രയുടെ ഓര്‍മ കുറിപ്പ്

 എത്തി രണ്ടു ദിവസം കഴിയുന്നതിനും മുമ്പ് സിന്ധു ദുര്‍ഗ്ഗില്‍ വേട്ടക്കു പോക്ക് ഒരു പണിയാകും എന്ന്  തമിഴനോട്‌ "സെറി" പറയുമ്പോള്‍ ഓര്‍ത്തില്ല. കാലത്ത് എഴുന്നേറ്റപ്പോ ചൂട് കാരണം കട്ടന് പകരം ബിയറടിച്ചു. വെയില് കൂടുന്തോറും നിഴല് ചുങ്ങി വന്നതല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല. മുറക്കുള്ള ബിയറു കുടി ഒഴിച്ച്. ഉച്ച ആയപ്പോള്‍ വണ്ടിയും കൊണ്ടിറങ്ങി. വഴിയില്‍ ആന്ദ്രെയും, സെദ്രിക്കും കു‌ടി ആയപ്പോ നാലായി. റബ്ബര്‍ ട്യുബില്‍ പൊതിഞ്ഞ .22 ബോര്‍ തോക്കും ഡിക്കിയില്‍ ഇട്ടു. കൂട്ടത്തില്‍ ഒരു തെര്‍മോകോള്‍ പെട്ടി എടുക്കാന്‍ മറന്നില്ല. വഴിയില്‍ കണ്ട വൈന്‍ ഷാപ്പില്‍ (പിന്നെ ഓരോ 100 മി യിലും ഓരോ വൈന്‍ ഷാപ് ഉള്ളതിനാല്‍ കഷ്ടപാടില്ല) നിന്നും ഒരു ക്രേറ്റു ബിയറും വാങ്ങി പെട്ടിയില്‍ ഇട്ടു. ഐസ് വാങ്ങാന്‍ സാവേരയില്‍ എത്തിയപ്പോ 5 കിലോയുടെ ഒരു പാക്കറ്റ് മാത്രം ബാക്കി. അത് പൊട്ടിച്ചു പെട്ടിയില്‍ ഇട്ടു പന്ജിം വിട്ടപ്പോ സമയം ഉച്ചക്ക് രണ്ട്‌ മണി.പതിനഞ്ചു കിലോ മീറ്റര്‍ പോയപ്പോഴേക്കും ക്ഷീണം കാരണം ഫറാനയില്‍ നിറുത്തി. സിന്ധു ദുര്‍ഗ്ഗിലെക്കുള്ള വഴിയിലെ അവസാനത്തെ വൈന്‍ ഷാപ്പ്‌. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ മദ്യ വില്പന നിരോധിച്ചിരിക്കുന്നു അത്രേ. പുതിയൊരു അറിവായിരുന്നു. "ഫോര്‍ ദി വേ" യക്ക് ഓരോ ബിയറു വിട്ടു മഹാരാഷ്ട്രയിലേക്ക് കയറി. ഒരു പത്തു കിലോ മീറ്റര്‍ പോയി കാണണം, ആന്ദ്രെ വണ്ടി ഒരു ചെള്ളയിലേക്ക് തിരിക്കാന്‍ പറഞ്ഞു. പണ്ടെപ്പഴോ ഒരു വണ്ടി പോയ പാട് മാത്രം ഉള്ള ഒരു ഊട് വഴി. ജീപായതിനാല്‍ അത് പോയി. വണ്ടി എത്തിയത് ഒരു ഷെഡിന്റെ മുന്നില്‍. അകത്തു കയറിയപ്പോഴാണ് സംഭവത്തിന്റെ ഗുട്ടന്‍സു പിടി കിട്ടിയത്. നല്ല ഒന്നാന്തരം വാറ്റു കേന്ദ്രം. കശൂമാങ്ങയില്‍ നിന്നും പട്ട. നാല് ലിറ്റര്‍ വാങ്ങി സ്ഥലം വിട്ടു.


അടുത്ത പിറ്റ് സ്റ്റോപ്പ്‌ ഗുഹക്കുള്ളിലെ വെള്ള ചാട്ടമായിരുന്നു. ബെട്ട്ചിയില്‍ നിന്നും ഒരു 20 കി മി മാറി ഒരു കുറുക്കു വഴിയില്‍. വഴി കണ്ടു പിടിക്കാന്‍ കുറച്ചു കഷ്ടപെട്ടു. എന്നാലും വൈകുന്നേരം ആകുന്നതിനു മുമ്പ് തന്നെ എത്തി. ഹൈവെയില്‍ നിന്നും മാറി ഒരു 500 മി മാറി ഒരു കുറ്റി കാട്ടില്‍, പണ്ടു PWD കാര്‍ കോണ്‍ക്രീറ്റ് ചെയ്ത ഒരു കനാല്‍ എന്നേ പറയാന്‍ പറ്റു. 12 കി മി അകലെ ഉള്ള ഒരു ചെക്ക്‌ ഡാമില്‍ നിന്നും ഉള്ള വെള്ളം ഒരു തുരംഗം വഴിയാണ് ഇവിടെ വരുന്നത്. നല്ല തണുത്ത വെള്ളത്തില്‍ ഒരു കുളി (3 മണിക്കൂര് നീണ്ട കുളി) പാസാക്കിയപ്പോ ഒരു സുഖം കിട്ടി. ഒപ്പം കരുതിയിരുന്ന ബിയറും വാറ്റും കഴിഞ്ഞു.



ഈ കലാ പരിപാടികള്‍ എല്ലാം കഴിഞ്ഞു എസ്ടേറ്റില്‍ എത്തിയപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. പിന്നെ ഊണും കഴിഞ്ഞു കിടന്നപ്പോ സമയം രാത്രി 1 കഴിഞ്ഞു . പിന്നെ കാലത്ത് 3 നു എഴുന്നേറ്റുള്ള വേട്ടക്കു പോക്ക് അതോടെ തീര്‍ന്നു. കാലത്ത് എഴുന്നേറ്റ് ആദ്യം കണ്ട കാഴ്ച പൂച്ചകള്‍ വണ്ടി റിപ്പയര്‍ ചെയുന്നതാണ്. ബിയറിനു ഇത്രയും കിക്കുണ്ടോ എന്ന് തോന്നിയ നേരം. കണ്ണൊക്കെ തിരുമ്മി നോക്കി. സംഭവം സത്യം. എന്‍ജിനും , പമ്പും, ബ്രേക്ക്‌ ഫ്ളൂയിടും മറ്റും ചെക്ക് ചെയ്തു കുഴപ്പം ഇല്ല എന്ന് ഉറപ്പു വരുത്തി അവര്‍ പോയി.



ഒരു പതിനൊന്നു മണി ആയപ്പോ ഗോവയിലേക്ക് തിരിച്ചു. കുറച്ചു പോയപ്പോഴാണ് വേറൊരു കുരിശു വന്നത്. ഡീസല്‍ ഇല്ല. ഒരു പത്തു കി മി പോകാന്‍ പറ്റും. കയ്യില്‍ കാശും ഇല്ല. ഒരു രണ്ടു കി മി പോയപ്പോ ഒരു പമ്പ് കണ്ടു. ആദ്യം ചോദിച്ചത് കാര്‍ഡു എടുക്കുമോ എന്നാണു. എടുക്കും എന്ന് പറഞ്ഞപ്പോ, ആയിരത്തിനു അടിക്കാന്‍ പറഞ്ഞു. അടിച്ചു കഴിഞ്ഞു കാര്‍ഡു ഉരച്ചപ്പോ അടുത്ത ബോംബു പൊട്ടി. ലൈന്‍ ഇല്ല. കുറ്റം ഞങ്ങളുടെ അല്ല. അത്രയും ആശ്വാസം. കാര്‍ഡു അവിടെ വിട്ടിട്ടു പോകാനാണ് പമ്പ് മാനേജര്‍ ആദ്യം അവശ്യ പെട്ടത്. അത് നടക്കില്ല എന്ന് പറഞ്ഞപ്പോ, അവന്‍ അവന്റെ മുതലാളിയെ മൊബൈലില്‍ വിളിച്ചു. അണ്ണനും അതെ നിര്‍ബന്ധം. അവസാനം വേറെ ഒരു കാര്‍ഡു തരാം എന്ന് പറഞ്ഞു കോമ്പ്രമൈസ് ആയി. കാശു തരുന്നത് വരെ സ്വൈപു ചെയ്യരുത് എന്നും ഉറപ്പിച്ചു. അങ്ങിനെ ഞാന്‍ എന്റെ ജെറ്റ് എയര്‍വെയ്സ് മെമ്പര്‍ഷിപ്‌ കാര്‍ഡു അവിടെ ഏല്‍പ്പിച്ചു മുങ്ങി. അതുരച്ച്ചാല്‍ പിണ്ണാക്ക് കിട്ടും. എന്നെങ്കിലും തിരിച്ചു പോവുക ആണെങ്കില്‍ അവന്റെ ആയിരം അവനു കൊടുക്കണം.

ഇതാണ് സുഹ്രത്തുക്കളെ എന്റെ ഒരു വേട്ട യാത്രയുടെ ചുരുക്കം. വേട്ട ഒഴിച്ച് ബാക്കി എല്ലാം നടന്നു.

Tuesday, March 30, 2010

An email to Santa Claus

A modest attempt. Your feed back is appreciated.

Sunday, January 17, 2010

ഒരു കോമയും പിന്നെ ഒരു ചോദ്യവും.

പണ്ട് ഒരുത്തനെ പറ്റി ഒരു ബ്ലോഗെഴുതിയതിന്റെ പേരില്‍ ഇരുട്ടടി കിട്ടി കോമയിലായതില്‍ പിന്നെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു.ദാ, കുറച്ചു ദിവസം മുമ്പ് ശശ്ശി അണ്ണന്റെ ട്വിറ്ററിലുള്ള പൊട്ടിത്തെറി കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. പിന്നേയും കുറച്ചു ദിവസം എടുത്തു എല്ലാം ഒരു വഴിയാവാന്‍. ആ തിരിച്ചു വരവിനിടയില്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴാണു നമ്മുടെ ഒക്കെ ജീവിതത്തിന്റെ കഷ്ടപാടിനെ കുറിച്ചൊരു തിരിച്ചറിവ് വന്നത്.

ആ തിരിച്ചറിവ് ഒരു വിക്രമാധിത്യ കഥ ആയി എന്റെ മനസ്സിലെത്തി.

മഹാരാജന്‍ രാത്രി ആയപ്പോള്‍ ശ്മശാനത്തിലേക്ക് പെട്രോമാക്സുമായി നടന്നു. വലിയ ആലിന്റെ താഴെ പെട്രോമാക്സ് വച്ചു ഗെഡി മരത്തില്‍ വലിഞ്ഞു കയറി. കയറുന്നതിന്റെ ഇടയില്‍, എന്നും ചെയ്യുന്ന ഈ പണി എളുപ്പമാക്കാന്‍ ഒരു കോണി കൊണ്ടു വരാത്തതിന് തന്റെ സ്വന്തം അപ്പനെ മനസ്സില്‍ തെറിയും വിളിച്ചു. പണ്ടാറക്കാലന്‍, ഒന്നു ഓര്‍മ്മിപ്പിക്കാമായിരുന്നില്ലെ? മുറുമുറുത്ത് മുകളിലെത്തിയപ്പോ, വേതാളം അണ്ടനും ഇട്ടു തല കീഴായി തൂങ്ങി കിടന്നു ഇളിക്കുന്നു. അതിനെ തൂക്കി എടുത്ത് തോളത്തിട്ട് രാജന്‍ താഴെ ഇറങ്ങി നടക്കാന്‍ തുടങ്ങി. വലതു കൈയിലെ ഊരി പിടിച്ച വാള്‍, പെട്രോമാക്സിന്റെ വെളിച്ചത്തില്‍ തിളങ്ങി. രണ്ടു കൈയ്യും “ബിസ്സി” ആയതിനാല്‍ വേതാളത്തിന്റെ നാ‍റ്റം മൂക്കിലേക്ക് അടിച്ചു കേറി. നാശം, കുളിച്ചിരുന്നെങ്കില്‍?

നടന്നു വിജനമായ വഴിയിലെത്തിയപ്പോ വേതാളം ഇങ്ങനെ പറഞ്ഞു:

“ഹേ മഹാരാജന്‍, പ്രണാമം. താങ്കള്‍ക്കും, തന്തപടിക്കും, താങ്കളുടെ ഗേര്‍ള്‍സ്സിനും സുഖമെന്നു വിശ്വസിക്കുന്നു. ഞാന്‍ പറയാന്‍ പോകുന്ന കഥയുടെ ചോദ്യത്തിന് ശരി ആയ ഉത്തരം നല്‍കിയില്ലെങ്കില്‍ താങ്കളുടെ പേട്ട് തല ആയിരം കഷ്ണമായി ഛിഹ്നഭിന്നമായി പോകും. പിന്നെ ഇന്‍ഷൂറന്‍സ്സും കോപ്പും ഉണ്ട് എന്ന് പറഞ്ഞിട്ടു കാര്യമില്ല.”

“വൊക്കെ. ഷൂട്ട്.”

“കേരള സംസ്ഥാനത്തിന് വടക്കു കിഴക്കയി ഒരു ഗ്രാമം ഉണ്ട്. ബേങ്ഗ്ലൂരുപുരി. അവിടെ ഒരു പാട് ഐ.ടി പണിക്കാരുണ്ടായിരുന്നു. കഠിനാദ്ധ്വാനികള്‍. അവരുടെ കഷ്ടപാടിനെ കുറിച്ചാണു ഈ കഥ. പല, പല, ശാസ്ത്രജ്ഞ്ന്മാരുടെ നിരീക്ഷണ ഫലമായി, എല്ലാ മനുഷ്യരും 8 മണിക്കൂര്‍ മിനിമം ഉറങ്ങണം. ദിവസവും മക്കളുടെ കൂടെ 1 മണിക്കൂറെങ്കിലും സ്മയം ചിലവഴിക്കണം എന്നും പല സമൂഹ നിരീക്ഷകരും വിലയിരിത്തിയിരിക്കുന്നു. അവരെ കാലത്ത് എഴുന്നേല്‍പ്പിച്ചു കുട്ടപ്പനാക്കി സ്കൂളിലയക്കാന്‍ 1 മണിക്കൂര്‍. (ഇല്ലെങ്കില്‍ പെണ്ണും പിള്ളയുടെ തൊഴി കിട്ടും, നിരീക്ഷണം ഒന്നും വേണ്ട.). എന്നും രാവിലെ 1 മണിക്കുര്‍ നടന്നില്ലെങ്കില്‍ 40 ആകും മുമ്പ് ഹാര്‍ട്ട് അറ്റാക്ക് ഉറപ്പാണു എന്നു പല ഡാകിട്ടര്‍ മാരും തെളിവു സഹിതം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പിന്നെ രാവിലത്തെ പത്രം വായന, പല്ലു തേപ്പ്, കുളി, ഭക്ഷണം, ഇത്യാദി കര്‍മ്മങ്ങള്‍ക്കായി ഒരു മണിക്കൂര്‍.ഉച്ച ഭക്ഷണം, ഡിന്നര്‍ എന്നിവ ചേര്‍ത്തു ഒരു മണിക്കൂര്‍. ടി. വി. കാണാന്‍ 2 മണിക്കൂര്‍. ഭാര്യയുമായി ലോകകാര്യ ചര്‍ച്ച: 1 മണിക്കൂര്‍. ഒന്നാം ക്ലാസ്സില്‍ കണ്ടതില്‍ പിന്നെ കഴിഞ്ഞ വര്‍ഷം കണ്ട കുഞ്ഞുണ്ണിയുടെ ഓര്‍ക്കുട്ട് ഫോട്ടോസ് നോക്കണം, ഫേസ് ബുക്കില്‍ കമന്റിടണം, ഈ വക അലവലാതികള്‍ എഴുതുന്ന ബ്ലോഗു വായിക്കണം, അതിനെല്ലാം കൂടി 2 മണിക്കൂര്‍. ഇതിനിടയില്‍ ചായ,
സിഗ്ഗറെറ്റ്, പരദൂഷണം എന്നിവ നടത്തണം. അതിനും വേണ്ടെ സമയം വിക്രു? ഒരു അര മണിക്കൂര്‍ പിടിച്ചൊ. കര്‍ത്താവെ! ഷോപ്പിങ്ങിന്റെ കാര്യമേ മറന്നു. ഒരു 1 മണിക്കൂര്‍. ഇതെല്ലാം കഴിഞ്ഞു പണ്ടാറം അടങ്ങാന്‍ ഓഫീസ്സിലേക്ക് പോയി വരാന്‍ 2 മണിക്കൂര്‍. ഇതെല്ലാം കഴിഞ്ഞു 8 മണിക്കൂറെങ്കിലും പണി എടുക്കണം. ഈ കഠിനമായ പ്രശ്നത്തിന് കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ താങ്കളുടെ തല ഛിഹ്നഭിന്നമാകും. സോറി, നോ ഓപ്ഷണ്.”

--------

ഉത്തരമായി അമ്പിളി അമ്മാവനില്‍ ഇപ്പോ നാലു പേജുകളില്‍ ഒന്നും പ്രിന്റു ചെയ്യുന്നില്ല. വിക്രമാധിത്യന്‍ കാലപുരിയിലെത്തിയില്ലെ? പാവം. പറഞ്ഞിട്ടെന്തു കാര്യം.