Monday, February 11, 2008

ചക്ക വീണാല്‍....

തൃശ്ശൂര്‍ പൂരത്തിന് അമിട്ട് മോളില്‍ വിടുന്നതു ദൈവം. താഴേക്ക് വരുത്തുന്നതും പുള്ളി തന്നെ. അതു പോലെ ചക്ക പ്ലാവില്‍ തന്നെ കായ്ക്കണം എന്ന് തീരുമാനിച്ചതും അദ്ദേഹം തന്നെ. ആ നിലയ്ക്ക് നോക്കിയാല്‍ വെട്ടി താഴോട്ടിടുന്നതും ദൈവം തന്നെ ആയിരിക്കില്ലേ? അപ്പൊ ആ ചക്ക തല്ലയില്‍ വീണാ പിന്നെ ആരെ കുറ്റം പറയാന്‍ പറ്റും?

കാലന്‍ ദിവാകരനും, മൂത്ത തിരുമേനിയും ആത്മാര്‍ത്ഥ സുഹ്രത്തുക്കള്‍. ചക്കരയും തേങ്ങയും പോലെ. തിരുമേനിയാണെങ്കിലും ആളു തരികിട. ഉച്ചക്കു തുടങ്ങുന്ന കള്ളു കുടി. ചീട്ടു കളി. ആരോഗ്യം അനുവദിക്കാത്തതിനാല്‍ അടിപിടിക്കു പോകാറില്ല. ഇതിനെല്ലാം ഇടക്ക് ക്ഷേത്രത്തില്‍ പൂജയും. ഒരിക്കല്‍ അടിച്ചു പിസ്റ്റായി അമ്പലത്തില്‍ കയറിയതിന് നാട്ടുകാരു പൊട്ടിച്ച ശേഷം, അമ്പലത്തിലെ പൂജ കഴിഞ്ഞ് ഇറങ്ങിയ ശേഷമേ ഇപ്പൊ കുടിയുള്ളു‍. ഓണം കേറാമൂലയിലുള്ള ആ അമ്പലത്തില്‍ പൂജ ചെയ്യാന്‍ വേറെ ആരേയും കിട്ടാത്തതിനാല്‍ ജനം അങ്ങേരെ സഹിച്ചു കൊണ്ടിരുന്നു.

സംഭവം നടക്കുന്നത് ഒരു ഞായറാഴ്ചയാണ്. ഗിരിജയില്‍ ആ ആഴച്ചയിറങ്ങിയ പീസ്സു പടം “ബാക്ക് ടു ബാക്ക്” രണ്ടു വട്ടം കണ്ട് ഏകദേശം രാവിലെ 1 മണിയോടെ രണ്ടു പേരും കൂടി ഒരു സൈക്കിളില്‍ വീയൂര്‍ സെന്ററല്‍ ജയിലിന്റെ അടുത്തുകൂടെ വച്ചു പിടിപ്പിച് വരുന്ന വഴി. ജയിലില്‍ കിടക്കുന്ന എല്ലാവന്മാരേയും തെറി വിളിച്ചു അങ്ങിനെ പതുക്കെ വരുമ്പോഴാണ് കാലന്റെ കണ്ണില്‍ ആ കാഴ്ച്ച വന്നു പെട്ടത്. നല്ല മുഴുത്ത ഒരു ചക്ക. അമ്പലം വിഴുങ്ങി മേനോന്റെ പറമ്പിലാണ്. പട്ടിയുണ്ട് എന്ന് ഗേറ്റില്‍ വെണ്ടക്ക അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. സൈക്കിള്‍ അടുത്തുള്ള കലുങ്കില്‍ ചാരി നിറുത്തി ഒരു കഞ്ജാവു ബീടിക്കു തീ കൊളുത്തി ചിന്തയില്‍ മുഴുകി. പ്രോബ്ലംസ് രണ്ടെണ്ണം. പട്ടിയെ എങ്ങിനെ ഒതുക്കും? ശബ്ദമുണ്ടാക്കാതെ ചക്ക എങ്ങിനെ കടത്തും? അങ്ങിനെ ഗഹന ചിന്തയില്‍ നില്‍ക്കെ തിരുമേനിക്കാണ് ദിവ്യ ദൃഷ്ടി വന്നത്.

“ടാ, അവറാന്റെ ഇറച്ചി കടയുടെ പൊറകെ പൊയാ ഇന്ന് എല്ല് കിട്ടും. ഞായറാഴ്ച വെട്ടിന്റെ ഭാക്കി തിങ്കളാഴ്ചയെ മറ്റൂ. അതെടുത്ത് കൊടുത്താ ആ പട്ടിനെ സൈടാക്കാം. പിന്നെ സുഖല്ലേ?’

“ശൊ, നിന്റെ ഒരു ബുദ്ധി...സമ്മതിച്ചു. എന്നാ പിന്നെ സമയം കളയണ്ട.”

രണ്ടു സൈക്കിളെടുത്ത് ഇറച്ചി കടയിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ശബ്ദമുണ്ടാക്കാതെ ചക്കയെടുക്കാനുള്ള ബുദ്ധി വന്നത് കാലനു. കഞ്ജാവിന്റെ ഒരു കഴിവേ! “തിരുമേനി, നമുക്കൊരു കയറൊപ്പിക്കാന്‍ പറ്റോ?”

“അതെന്തിനാടാ ശവി നിനക്കു കയറ്?” തിരുമേനി ഞെട്ടി. ചക്ക കണ്ടിട്ടിതു വരെ ആര്‍ക്കും തുങ്ങി ചാവാന്‍ തോന്നിയതായി പുള്ളിയും കേട്ടിട്ടില്ല.

“ചക്ക, കയറു കെട്ടിയെറക്കിയാ ശബ്ദം ഒണ്ടാവൊ? ബുദ്ധി വേണം”

അവന്‍ പറഞ്ഞതിലും സത്യമുണ്ട് എന്ന് തിരുമേനിക്ക് തോന്നി. മണ്ടനാണെങ്കിലും തന്റെ കൂടെ നടന്ന് കാലനും ബുദ്ധി വക്കുന്നതില്‍ ഒരു അഭിമാനം തോന്നാതെയും ഇരുന്നില്ല. “അതിനു പാടില്ല. മേനോന്റെ കെണറ്റിന്‍ കരയിലുണ്ടാകും. നല്ല ആഴമുള്ള കെണറാണ്.”

ഇറച്ചി കടയുടെ പുറകില്‍ തപ്പിയപ്പൊ രണ്ടു വലിയ എല്ലു കിട്ടി. കുറച്ച് മണ്ണു തട്ടിയ ബോട്ടിയും. എല്ലാം കൂടി ഒരു ഇലയില്‍ പൊതിഞ്ഞ് തിരിച്ച് പോയി മേനോന്റെ വീടിന്റെ പുറകു വശത്തെ മതിലു ചാടി. ഇരുട്ടത് കുറച്ചു നേരം കാത്തു നിന്നപോഴാണ് ശുനകന്റെ വരവു. മുന്നിലെഴുതി പിടിപ്പിച്ച ബോര്‍ഡിന്റെ സൈസ്സു പോലുമില്ലാത്ത ഒരു നാടന്‍ ശുനകന്‍. ഇറച്ചിയുടെ മണം കിട്ടിയപ്പോഴേക്കും അവന്റെ വാല് പറിഞ്ഞു പോകും വിധം ആട്ടി തുടങ്ങി. “ആര്‍ത്തി പണ്ടാരം” എന്ന് രണ്ടു പേരും മനസ്സില്‍ കരുതുകയും ചെയ്തു. ഉള്ള എല്ലും, ഇറച്ചിയും അവിടെ വച്ചിട്ട് രണ്ടു പേരും കിണറ്റിന്‍ കരയിലേക്കു നടന്നു. അവിടെ കിടന്ന കയറൂരി നേരെ പ്ലാവിന്റെ മൂട്ടിലെത്തി. ഇത്രയും ആയപ്പൊ ക്ഷീണം മാറ്റാന്‍ ഒരു ബീഡി കത്തിച്ച് ആത്മാവിനു പുക കൊടുത്തു.

റോട്ടിലെ ട്ട്യൂബിന്റെ വെളിച്ചത്തില്‍ മൂന്നു നാലാള്‍ ഉയരത്തില്‍ ചക്ക കാണാം.

“അപ്പൊ നീ ഇനി എന്താ ചെയ്യാന്‍ പോണെ?” കാലനോടാണ്.

“ഞാന്‍ പ്ലാവി കേറി കൊമ്പിന്റെ മോളില്‍ കൂടെ കയറു വലിക്കും. എന്നിട്ട് അതിന്ററ്റം ചക്കേമെ ക്കെട്ടും. നീ മുറുക്കെ വലിച്ചു പിടിക്കണം. അല്ലെങ്കി വെട്ടുമ്പൊ താഴെ വീഴും. ഞാന്‍ പറയുമ്പൊ പതുക്കെ പതുക്കെ വിട്ടു കൊടുത്താ മതി.” കാലന്‍ ഫുള്‍ ആക്ഷണോടെ പറഞ്ഞു കൊടുത്തു. തന്നേകാള്‍ വലിയ ചക്ക എങ്ങിനെ ഒറ്റക്കു താങ്ങും എന്ന സംശയം കഞ്ജാവിന്റെ ബലത്തില്‍ തിരുമേനിക്കും വന്നില്ല. സൈക്കിളിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന പേനാ കത്തിയെടുത്ത് തിരുമേനിയേ കാണിച്ചു. അമ്പട ഭയങ്കരാ, എന്ന് തിരുമേനി വിചാരിച്ചെങ്കിലും പുറമേ കാട്ടിയില്ല.

കയറിന്റെ ഒരറ്റം കാലന്‍ തന്റെ അരയില്‍ കെട്ടി മുകളിലേക്ക് വലിഞ്ഞു കയറി. മിടുക്കനാണ്, പറയാതിരിക്കന്‍ പറ്റില്ല. ഇതിനിടെ പട്ടി എല്ലും കടിച്ചു പിടിച്ചു തിരുമേനിയുടെ അടുതെത്തി. കയറിന്റെ കാര്യം മറന്നു കുറച്ച് നേരം അതിനെ താലോലിച്ചു കൊണ്ടിരുന്നപ്പോഴാണ് മുകള്ളില്‍ നിന്നും കാലന്റെ വിസ്സിലടി കേട്ടത്.

“തിരുമേനി കയറു വലിച്ചു പിടി. വിട്ടാ താഴെ വീഴും”

തന്റെ ഉള്ള ആരോഗ്യം എടുത്ത് തിരുമേനി വലിച്ചു പിടിച്ചു. “മൊറക്കെ പിടിച്ചൊ...ഞാന്‍ ദാ വെട്ടണൂ.”

സിനിമയിലെ സസ്പെന്‍സ് രംഗം പോലെ ഒരു നിമിഷം സ്ലൊ മോഷണില്‍ പോയി. ആ ചക്ക തന്റെ നേരെ അതേ സ്ലോ മോഷണില്‍ വരുന്നതാണ് തിരുമേനി അവസാനമായി കണ്ടതു. രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോ ഹോസ്പിറ്റലിലായിരുന്നു. ചക്ക മുഖത്തു വീണ് ഷേപ്പു മാറിയ രൂപത്തില്‍.

അവസാന സീന്‍ ഒരു റീ-വൈന്റടിച്ചാല്‍ നമുക്കു കാണാവുന്ന സീന്‍ ഇതാണ്: കാലന്‍ പ്ലാവില്‍ പറഞ്ഞ പോലെ തന്നെ കയറി. പറഞ്ഞ പൊലെ തന്നെ കയറെടുത്ത് ചക്ക മേലും കെട്ടി. ഒരു സംഗതി മാത്രം വിട്ടു. കൊമ്പിന്റെ മോളില്‍ കൂടി കയറ് ഇടണം എന്ന കാര്യം.

ബാക്കി പത്രം: ചക്ക വീണ ശബ്ദം കേട്ട് നാട്ടുകാരോടി കൂടി. കാലനെ പിടിച്ച് പോലിസിലേല്പിച്ചു. മോന്തയുടെ ഷേപ്പ് മാറിയതു കൊണ്ടും, ചത്തു പോയാ കേസാകും എന്ന് പേടി കാരണവും മേനോന്‍, തിരുമേനിയെ കേസ്സില്‍ നിന്നും ഒഴിവാകി. സൈക്കിള്‍ അപകടമാക്കി സര്‍ക്കരാശുപത്രിയിലാക്കി. ആ സമയങ്ങളില്‍ കുറച്ചു ലോക്കപ്പ് മരണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ സ്റ്റേഷണില്‍ എത്തിയ പാടെ ന്യൂസ് പേപ്പറെടുത്തു കൊടുത്തു. വായിച്ചു ബുദ്ധി വികസിപ്പിക്കാനല്ല. ഉടുതുണി അഴിച്ചു നിക്കുമ്പൊ ചുറ്റി പിടിക്കാന്‍. രണ്ട് ദിവസം പോലിസിന്റെ ഇടിയും, ന്യൂസു വായനയും കഴിഞ്ഞപ്പോ അവരു തന്നെ പറഞ്ഞു വിട്ടു. അതിനു ശേഷം കാലന്‍ ദിവാകരന്‍, ചക്ക ദിവാകരനായി. ഇന്നും തിരുമേനിയുടെ മുഖത്തു നോക്കിയാല്‍ ചക്കയുടെ അളവറിയാം.

Wednesday, January 16, 2008

ഇനാംപീച്ചി

കഴിഞ്ഞ തവണ ഹാപ്പിയേ കുറിച്ച് ബ്ലോഗില്‍ അപവാദം എഴുതി പിടിപ്പിച്ചു എന്ന പാര ബാംഗ്ലൂരില്‍ നിന്നും, മുംബയിലേക്കും, അവിടെ നിന്ന് മസാല ചേര്‍ത്ത് “റെടി ട്ടു ഈറ്റ്” പരുവത്തില്‍ ദുബായിലേക്കും എത്തുക ഉണ്ടായി. അവന്റെ തിരിച്ചുള്ള പര്‍സല്‍ ഇത്തവണത്തെ പൂരത്തിന് പ്രതീക്ഷിക്കാം. അതിനാല്‍ മുന്‍കൂറായി ഒരു കരുണാനിധി സ്റ്റയില്‍ കൂളിങ് ഗ്ലാസ് വാങ്ങിയിട്ടുണ്ട്. കണ്ടാലും തിരിച്ചറിയില്ലല്ലൊ. ബ്ലോഗെഴുത്തിന് ഈ വക പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ഓര്‍ത്തിരുന്നില്ല. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം. സോപ്പ് നാട്ടുകാരിട്ടോളും.

കഴിഞ്ഞ ബ്ലോഗില്‍ (62 ഏക്കറില്‍) ഫാസ്റ്റ് ഫുഡ് ഗാങ്ങിനെ കുറിച്ചു എഴുതിയിരുന്നു. അതിലെ ഓരൊ കഥാപാത്രങ്ങളും കാണിച്ചു കൂട്ടിയ കോപ്രാട്ടികള്‍ കോര്‍ത്തിണക്കിയാല്‍ ഒന്നു രണ്ടു ഹിറ്റു സിനിമക്കുള്ള വകയുണ്ട്. ഈ വകയില്‍, ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ചില സംഭവങ്ങളുണ്ട്. അതിലൊന്നാണ് താഴെ എഴുതിയിരിക്കുന്നത്.

പതിവു പോലെ 6 മണിയോടെ കഥാപാത്രങ്ങള്‍ എത്തി കൊണ്ടിരിക്കുന്ന സമയം. അജോയ്, ടോപ്, രാജീവ്, തുടങ്ങിയര്‍ എത്തിയിട്ടുണ്ട്. അപ്പോഴാണ് ഞങ്ങളുടെ പതിവു സ്ഥലത്ത് ഒരു ഈനാംപീച്ചി പോലെ ഒരു കഥാപാത്രം നില്‍ക്കുന്നത്. കുട്ടപ്പന്‍ പാന്റും, തിളങ്ങുന്ന ഷൂസും (അന്നു കാലത്ത് പാരഗ്ഗണ്‍ ചപ്പലാണ് ഞങ്ങളില്‍ മിക്കവരുടേയും കാലില്‍), ഫുള്‍ കൈ ഷര്‍ട്ടും (ഞാന്‍ ആദ്യമായി ഫുള്‍ കൈ, ബട്ടണോടെ ഇടുന്നത് സംഭവം നടന്ന് ഒരു ആറു വര്‍ഷങ്ങള്‍ക്കു ശേഷമാകും), കഴുത്തിലൊരു കോണാനും. ഇതൊന്നും പോരാണ്ട് ഒരു കൂളിങ് ഗ്ലാസ്സും, ഫില്‍റ്റര്‍ സിഗററ്റും(വെള്ള കാജയില്‍ കൂടിയ സാധനം അന്ന് ലക്ഷ്വറി). ഒരു മൈന്റുമില്ലാതെ നീട്ടി വലിച്ച് പുക വിട്ടു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ സ്ഥലത്തു വന്ന്, ഒരു പുഛത്തില്‍ ഞങ്ങളെ നോക്കുന്ന ഈ തെണ്ടി ആരാണ്, എന്ന് ആലോചിച്ചു നില്‍ക്കുമ്പോളാണ് മൂലക്ക് ചാരി നിര്‍ത്തിയിരിക്കുന്ന യമഹ ബൈക്ക് കണ്ണില്‍ പെട്ടത്ത്. അതിന്റെ മുകളില്‍ ഒരു വാക്വം ക്ലീനര്‍. കാര്യം പിടി കിട്ടി. അക്വാ-ഗാര്‍ടിന്റെ സെയിത്സ് റെപ്പാണ്. ആ തെണ്ടിയാണ്, ഞങ്ങള്‍, ഭാവി എന്‍ജിനിയേഷസിനെ, “പുഛ്ഞ്ഞത്തില്‍“ നോക്കുന്നത്.

പിന്നെ പതുക്കെ ടോപ്പ് തുടങ്ങി. “വീട്ടിലിപ്പൊ മമ്മായ്ക്ക് വാക്വം ക്ലീനറില്ലാതെ ഒന്നും നടക്കുന്നില്ല. ഇതു പോലെ ഒരു യന്ത്രം ഞാന്‍ കണ്ടിട്ടു പോലുമില്ല.”

അജോയും വിടാനുള്ള ഭാവമില്ല.” അതെ. ശരിക്കും. ഇപ്പൊ വിശ്വസിക്കാനെ പറ്റണില്ല, ഒരു കൊല്ലം മുമ്പ് എന്റെ വീട്ടില്‍ എങ്ങനെയാണ് ക്ലീനിങ്ങ് നടന്നിരുന്നത് എന്ന്”

ഇത്രയും കേട്ടപ്പൊ ഈനാംപീച്ചിയുടെ ചെവി തിരിഞ്ഞു. ഒന്നു രണ്ടടി പൊങ്ങുകയും ചെയ്തു. ഈ പറഞ്ഞിതിന്റെ കൂട്ടത്തില്‍ എന്തെങ്കിലും ചേര്‍ക്കണം എന്ന് ആ മുഖത്ത് വരുകയും ചെയ്ത്തു.

ടോപ്പ് തുടര്‍ന്നു. “ ഇത് വന്നതി പിന്നെ എന്റെ വിട്ടില്‍ കൊതുകേ ഇല്ല.” എല്ലാവരും ടോപ്പിനെ സൂക്ഷിച്ചു നോക്കി. ഇദേഹത്തിന്റെ ശരിക്കുമുള്ള പേരു ജോര്‍ജ്ജ്. മറ്റുള്ളവരെ ടോപ്പിലേക്കാക്കി താഴെ ഇടുന്നതാണ് ചേട്ടന്റെ സ്ഥിരം പരിപാടി. ടോപ്പിലാക്കുമ്പൊ എല്ലാവരും സുഖിച്ച് പോകും. വീഴ്ച്ച...ഹൂ. ടോപ്പിന്റെ മുഖത്താണെങ്കില്‍ യാതൊരു ഭാവ വ്യത്യാസമില്ല. ആളെ ടോപ്പിലാക്കുകയാണൊ എന്ന് മനസിലാകുന്നുമില്ല. ടോപ്പിന്റെ സ്വഭാവമറിയാത്തതിനാല്‍ ഈനാംപീച്ചിക്ക് സുഖിച്ചു. ഒപ്പം അത്ഭുതവും. കൊതുകു ശല്യം വാക്വം ക്ലീനറു വെച്ച് തീര്‍ക്കാം എന്നതു പുതിയ വാര്‍ത്ത. അടുത്ത ഇര കിട്ടുമ്പൊ എടുത്ത് കാച്ചാല്ലോ!

“അതെങ്ങിനെ? “ അത്ഭുതത്തോടെ രാജീവാണ്.

“ഓ. സിമ്പിള്‍. അതിന്റെ അറ്റം എടുത്ത് ഞങ്ങള്‍ കൊതുകിനെ തല്ലി കൊല്ലും”

കാറ്റു പോയ ബലൂണ്‍ പോലെ ഈനാംപീച്ചി ചുരുങ്ങി.

“ഇതു വച്ച് മീനും പിടിക്കാം” ടോപ്പിനു നിര്‍ത്താനുള്ള ഭാവമില്ല.

“ഇതിന്റെ അറ്റത്ത് നൂലു കെട്ടി ഇരയിട്ടാണൊ?”

ഇനാംപീച്ചിയുടെ മുഖം വിളറി വെളുത്തു (ആദ്യം കണ്ടപ്പൊ രജനികാന്തിന്റെ നിറമായിരുന്നു.). വായയും പൊളിച്ച് അടുത്ത അമിട്ട് പ്രതീക്ഷിച്ച് നില്‍ക്കുന്ന ആ മുഖം 10-14 വര്‍ഷം കഴിഞ്ഞ് ഇന്നും മനസ്സിലുണ്ട്.

ടോപ്പ് തുടര്‍ന്നു: “ഛായ്, മണ്ടത്തരം പറയല്ലെ.” മൊത്തം ഒരു സസ്പെന്‍സ് വരുത്തി ഒളി കണ്ണിട്ട് ഇനാംപീച്ചിയെ നോക്കി. “ആ ഹോസ്സിന്റെ അറ്റം വെള്ളത്തി മുക്കി ഓണാക്കിയാ മതി. വലിച്ചെടുത്തോളും”

ഇനാംപീച്ചി ഏതു വഴിക്ക് മുങ്ങി എന്നത് ഇന്നും പിടികിട്ടാത്ത സമസ്യയാണ്.

Tuesday, January 15, 2008

കുറ്റുമുക്കു ദിനങ്ങള്‍

മറ്റെല്ലാടത്തുമെന്ന പോലെ, കുറ്റുമുക്കിലും ദിന രത്രങ്ങള്‍ പതിവു പോലെ വന്നു കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും മറ്റിടങ്ങളിലെന്ന പൊലെ തന്നെ കാണപെടുന്നു. പിന്നെ എന്താണ് കുറ്റുമുക്കിലെ പ്രത്യേകത? പൊതു ജനം. അതു തന്നെ. ഇവരേ കുറിച്ചു പറയുകയാണെങ്കില്‍, എല്ലവരും ശുദ്ധമായ മലയാളം തൃശ്ശൂര്‍ അരിയങ്ങാടി സ്റ്റയിലില്‍ മാത്രഭാഷ ആകിയവരാണ്. അതായത് പിതാവിനെ കാര്‍ന്നോരെന്നും, സുഹൃത്തിനെ ഗെടി എന്നും, അടിക്ക് ബുഷിടലെന്നും, ബാറിനെ തറവാടെന്നും വിളിച്ചു പോരുന്നു. സ്വാഭാവം ആടിനെ പോലെ. (തൃശ്ശൂര്‍ ഭാഷയില്‍ ആടിന്റെ അര്‍ഥം ചോദിച്ചറിയുക). ജ്യൊഗ്രഫിയെ പറ്റി പറയുക ആണെങ്കില്‍ ആലു തുടങ്ങി അമ്പലം വരേയും അവടിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറുമുക്ക് വരേയുള്ള സ്ഥലം. അമ്പലത്തിന്റെ വലത്തോട്ട് ഷാപ്പ് വരേയും കുറ്റുമുക്കു തന്നെ. ഇങ്ങനെയുള്ള ഇട്ടാ-വട്ട സ്ഥലത്തു എന്ത് പ്രത്യേകത എന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവര്‍ കുറ്റുമുക്കിന്റെ പുലികുട്ടികളെ അറിയാത്തതിനാല്‍ മാത്രം.

അവിടുത്തെ ജീവിതം ഏകദേശം ഇങ്ങനെയാണ് കടന്നു പോകുന്നത് (പൊതു ജനം തൃശ്ശൂരില്‍ ക്വട്ടേഷന്‍ എടുക്കാത്ത ദിനങ്ങളില്‍):

രാവിലെ 10മണി: അമ്പലത്തിന്റെ അടുത്തുള്ള എന്‍.എസ്.എസ് കരയോഗ്ഗത്തിന്റെ മുന്നില്‍ (ഇതുവരെ തുറന്നു കണ്ടിട്ടില്ല) ചീട്ടുകളി.

11: പോലീസിന്റെ ബീറ്റ്. ജനം മതിലുചാടി ഓടി, അമ്പല പറമ്പു വഴി കുളത്തിന്റെ അരികില്‍ എത്തുന്നു. വീണ്ടും ചീട്ടു കളി. ഇതിന്റെ ഇടക്ക്, സിനിമക്ക് ഇടയില്‍ കപ്പലണ്ടി പോലെ, ചായയും പരിപ്പു വടയും.

1.30: ഊണിനു വേണ്ടി അവരവരുടെ വീടുകളിലേക്ക് ജനം പോകുന്നു. അതു കഴിഞ്ഞു ഒരു പറ്റം അവരുടെ തൊഴിലുകളില്‍ ഏര്‍പ്പെടുന്നു. പടക്കം വര്‍ഷോപ്പിലേക്ക്. പാട്ട ഓട്ടൊയുമായി ചേരൂര്‍ക്ക്. പൂള്ള ആലിനച്ചുവട്ടില്‍ കാലു നീട്ടി ഉറങ്ങാന്‍. ബാക്കി ഒരു പടയായി ഷാപ്പിലേക്ക്.

6: പോയ മഹാന്‍ മാരെല്ലാം തിരിച്ചെത്തുന്നു. കൂലങ്കഷമായി ചര്‍ച്ച ചെയ്ത്ത് ഏതു സിനിമക്കു പൊകണം ഏന്ന് തീരുമാനമുണ്ടാക്കുന്നു. ഒരു പടയായി സീഗ്ഗൊയിലേക്കു തെറിക്കുന്നു (തൃശ്ശൂര്‍ ഭാഷയില്‍ യാത്ര എന്നര്‍ത്ഥം). ഈ സീഗ്ഗൊയാകുന്നു കുറ്റുമുക്കു വാസികളുടെ തറവാട്. തറവാട്ടില്‍ കയറി നന്നായി വീശി, കിണ്ടിയായി തിയറ്ററിലേക്ക്.

9.30: തിയറ്ററില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കൈടിച്ചും, വിസ്സിലടിച്ചും പ്രോത്സാഹനം. എതിരാളികളെ തെറി അഭിഷേകം. ആ തെറി കേട്ട് പല പ്രമുഖരും സിനിമാ അഭിനയം വരെ വേണ്ടാ എന്ന് വച്ച ചരിത്രമുണ്ട്. ഇവിടെ എടുത്തു പറ്യേണ്ട ഒരു വസ്തുത ഉണ്ട്. കുറ്റുമുക്കു വാസികള്‍ നയക-വില്ല വ്യത്യാസമില്ല. ചിലപ്പൊള്‍ നായകനു കിട്ടും കൈയ്യടി. ചിലപ്പൊള്‍ വില്ലനും. സോഷ്യലിസം സിന്ദാബാദ്. സംവിധായകന്‍ സിനിമ ബോറാക്കിയാല്‍ അതിനും പോംവഴി ഉണ്ട്. ഒരു ഉദ.: രാഗത്തില്‍ ഒരു സെന്റി പടം കണ്ടു കുണ്ടിരിക്കുന്ന ജനം. മൊത്തം കരച്ചില്‍. അതിനിടക്കു ഒരു തീവ്രമായ സീന്‍. പൂര്‍ണ്ണ നിശബ്ദത. പെട്ടന്ന് മുന്നിലെ സീറ്റില്‍ ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍. പരോപകാരാര്‍ഥം ഒരു ഉപദേശം “ആ കുട്ടിക്ക് മുല കൊടുക്കൂ” പാവം, കാര്യമായി പറഞ്ഞതാണ്. ഇത് കേട്ട് കലിച്ച ഭര്‍ത്താവ്: “ഏത് തെണ്ടിയാണ്ടറ വ്രത്തികേടു പറഞ്ഞത്?” ഉത്തരവും പെട്ടന്ന് : “മറ്റേതെടുത്തു അങ്ങേരടെ വായിലും കൊടുക്ക്”. ഇതു കഴിഞ്ഞാല്‍ പിന്നെ മുഴുനീള സെന്റി പടം, ഏക്ഷണ്‍ പടമായി മാറും. ചിലപ്പൊള്‍ തിയറ്ററിന്റെ സ്ക്രീനില്‍ ഒതുങ്ങിയില്ലെങ്കില്‍ തൃശ്ശൂര്‍ റൌണ്ടിലും എത്തും.

12: തട്ടു കടയില്‍ കയറി വെട്ട്. തിരിച്ച് വീട്ടിലേക്ക്.

2: രാത്രീഞ്ചരന്‍മാരായ ചിലര്‍ ഈ നേരത്തു ചക്ക, അണ്ടന്‍, മുണ്ട്, തുടങ്ങിയവ ശേഖരിക്കനും പോകാറുണ്ട്. ആദിവാസികള്‍ തേന്‍ ശേഖരിക്കുന്ന പൊലെ.

പിന്നെയും പകല്‍ വരും, പോകും. പൊതു ജനം പഴയ പോലെ തന്നെ.

Sunday, January 13, 2008

A Modern mallu song

എന്റെ റമ്മിലെ സോഡയാണു നീ നല്ല വീശുകാരാ,
പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വെച്ചൊരെന്
‍ചില്ലു ഗ്ലാസ്സിലൂറും ലികറൊന്നു വേണ്ടെ?...
ലികറൊന്നു വേണ്ടെ? നല്ല വീശുകാരാ..റമ്മിന്റെ കൂട്ടുകാരാ....
നിന്റെ ഗ്ലാസ്സിലെ 100 മില്ലിയില്‍....
നിന്റെ ഗ്ലാസ്സിലെ 100 മില്ലിയില്‍ ഐസു കട്ടയാവാം
നിന്റെ കൈയില്ലെ പെഗ്ഗ് തീരുമ്പൊ വീണ്ടും ഫിക്സു ചെയ്യാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകാം
നിന്റെ കീശേല്ലെ കാശുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കാം...( എന്റെ റമ്മിലെ ..)
തൊട്ടു കൂട്ടുവാനുള്ള പിക്കിളും....
തൊട്ടു കൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്ന പോലെ
തൊട്ടാടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മോനെ
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്
‍അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്
‍എത്ര മാത്രം കുപ്പി വേണേല്ലും വീണ്ടും നല്‍കിടാം ഞാന്‍.... ( എന്റെ റമ്മിലെ ..)


This is a song sent to me by a friend, who got it from somebody...ഇങ്ങനെ ഒരു മാരക കവിത എഴുതാന്‍ മാത്രം കലാവാസന എനിക്ക് ഉണ്ട് എന്ന് ഞാന്‍ തന്നെ വിശ്വസിക്കുന്നില്ല. :)

Tuesday, November 27, 2007

62 ഏക്കര്‍

ഇഞ്ജിനിയറാവാന്‍ ഗുസ്തി പിടിക്കുന്ന കാലം. വര്‍ഷം തോറും പരീക്ഷകളുടെ എണ്ണം കൂടുന്നതല്ലാതെ (ഒന്നാം സെമസ്റ്ററിലെ വിഷയം അഞ്ചിലും പാസാകത്ത അവസ്ഥ) മകന്‍ രക്ഷപെടും എന്ന വിശ്വാസം അച്ഛനും അമ്മക്കും ഇല്ലാത്ത സമയം. എങ്കിലും എന്നും വയ്കുന്നേരം MG റോട്ടിലുള്ള ഫാസ്റ്റ് ഫുടിന്റെ മുന്നിലെ വായിന്നോട്ടം മുടക്കാറില്ല. എന്നും ഒരു പടയുണ്ടാകും. പെല, വേതാളം, ഹാപ്പി മാപ്പ്ല, ഗരു, തടിയന്‍, ഷണ്ടന്‍, നിയാസ്, രാജീവ്, മനോജ്, ഇമ്മാതിരി കഥാപാത്രങ്ങള്‍. പിന്നെ ഇടക്ക് വരുന്ന ഇടിവാള്‍, ടോപ് എന്നിവര്‍. മൂന്നു മണിക്കൂര്‍ നീണ്ടു നില്‍കുന്ന സാമൂഹിക ചര്‍ച്ച, രാഷ്ട്രീയം, വായിനോട്ടം, പരദൂഷണം, ഊസിനു കാപ്പി കുടി, പാര വെപ്പ്, തുടങ്ങിയ കലാ-സാംസ്കാരിക കൂടികാഴ്ച്ച. ഇത് മൂന്നു-നാലു വര്‍ഷം മഴയത്തും, വെയിലത്തും, പരീക്ഷക്കിടയിലും, ബന്ദിന്റെ ഇടയിലും, മുടക്കമില്ലാതെ നടന്നു എന്ന് പറയുമ്പോളാണ് അതിന്റെ പ്രസക്തി മനസിലാവുക.

പറയാന്‍ പോകുന്ന സംഭവം നടകുന്നത് ഒരു ആറു മണിയോട് അടുപ്പിച്ചായിരിക്കും. മേല്‍ പറഞ്ഞിട്ടുള്ള മിക്ക കഥാപാത്രങ്ങളും സ്ഥലത്തുണ്ട്. വേതാളം മാത്രം മിസ്സിങ്ങ്. അദ്ദേഹത്തേ കുറിച്ച് എഴുത്താന്‍ ഈ ബ്ലോഗു തികയില്ല. പിറന്നത് ഒരു രാജ കുടുമ്പത്തില്‍. കണ്ടാല്‍ അതി സുന്ദരന്‍ (ആ സൌന്ദര്യം കാരണമാണ് വേതാളം എന്ന പേരു വീണതു എന്നു പറഞ്ഞാല്‍ ഏകദേശം ഒരു ഐടിയ കിട്ടികാണുമല്ലോ!). പരദൂഷണം മൂര്‍ച്ഛിച്ചു നില്‍കുമ്പോളാണ് പുള്ളികാരന്റെ അബാവം മനസ്സിലായത്. സംസാര വിഷയം മാറിയതും പെട്ടന്ന്. കേരളത്തിലെ പല രാജ കുടുമ്പങ്ങളും, നമ്പൂരി കുടുമ്പങ്ങളും ക്ഷയിക്കാനുണ്ടായ കാരണങ്ങളില്‍ എത്തി “ടോപിക്ക്”. അപ്പോഴാണ് ഹാപ്പിക്ക് വായ തുറക്കന്‍ തോന്നിയത്.

“പണ്ട് ഇവര്‍ക്കൊക്കെ ഇഷ്ടം പോലെ സ്വത്തും സ്ഥലവും ഉണ്ടായിരുന്നു. അതുക്കെ നശിപ്പിച്ചതാ. പണ്ടൊക്കെ ഇവര് കണി കണ്ടോരെ സംമ്പന്ധം ചെയ്യും. അതിനു ശേഷം ഓരോരുതര്‍ക്കും ഒരോ ഏക്കറു വെച്ച് എഴുതി കൊടുക്കും” മാപ്പളക്ക് വിടാന്‍ ഭാവമില്ല. “അങ്ങിനെ അവരുടെ സ്ഥലമെല്ലാം പോയി.” കഥ തീര്‍ന്നു. സം‌മ്പാഷണം വഴി മാറി തുടങ്ങിയപ്പോളാണ് ടോപ്പിന്റെ ചോദ്യം

“അപ്പോ, ഹാപ്പി കഴിഞ്ഞ ആഴ്ച്ച നിനക്ക് പറപ്പൂര് കൊറെ സ്ഥലംണ്ടന്നല്ലേ പറഞ്ഞേ? എത്രയുണ്ട്?”

“ഓ, അതോ, അമ്മേടെ പേരില് 62 ഏക്കറ്”

Wednesday, November 14, 2007

കുറ്റുമുക്കു കഥകള്‍ - part 1

ഇന്നത്തെ സ്കൂള്‍ കുട്ടികള്‍ക്കു വരെ അറിയാം കേരളത്തിലെ നാലു പ്രധാന നഗരങ്ങള്‍. തിരുവനന്തപുരം, കൊച്ചി, കുറ്റുമുക്ക്, കോഴിക്കോട്. ഇതില്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ കുറ്റുമുക്ക് വേറിട്ട് നില്‍ക്കുന്നതിന്റെ കാരണം, അവിടുത്തെ ബുജ്ജികളും, കലാ-സാംസ്കാരിക നേതാക്കളുടേയും കഴിവു കൊണ്ടാണ്. പാട്ട ഹരി, കള്ള് മത്തായി, പൂള, പോത്തു മണി എന്നിവരുടെ സംഭാവനകള്‍ അമൂല്യമാണ്. (ചില പിന്തിരിപ്പന്‍മാര്‍ എതിര്‍ത്തു പറയുന്നത് കാര്യമാക്കണ്ട). “പാലകാട്ടുള്ള പട്ടത്തി....” എന്ന് തുടങ്ങുന്ന ഭക്തി ഗാനത്തിന് പുതിയ അര്‍ത്ഥവും മാനവും കണ്ടെത്തിയ ഓട്ടൊ രാജുവിന് മഹാകവി പദം നല്‍കാത്തത് തെക്കുള്ള അച്ചാ‍യന്‍ ലോബിയാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലൊ. ഈ കുറ്റുമുക്കിന്റെ തണലില്‍ വളര്‍ന്ന തൃശ്ശൂര്‍ പട്ടണം ഇന്ന് വളര്‍ന്ന് എവിടെ എത്തി?

അതു പോട്ടെ. പറയാന്‍ പോകുന്ന കഥകള്‍ ഈ പട്ടണത്തിന്റെ ബഹു-മുഖ കഴിവുകള്‍ തെളിയിക്കുന്നതാണ്. ഇതില്‍ ആദ്യ കഥയാണ് പട്ടി പിടുത്തം. കുറ്റുമുക്കിനു മാത്രം അവകാശപെട്ട തനത് കല.

1991 സെപ്റ്റമ്പര്‍ മാസം. നല്ല കാറ്റ് വീശുന്ന സമയം. കന്നി മാസമായതിനാല്‍ ചുറ്റുവട്ടത്തുള്ള പട്ടികള്‍കൊക്കെ ഒരു ഇളക്കം. ഓടി നടന്ന് നാട്ടുകാരെ കടിക്കാന്‍ തുടങ്ങി. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കാണ് ഏറ്റവും രസം. വടിയും കല്ലുമായി വേണം പോകാന്‍. അതൊരു പുതിയ സംഗതിയല്ല. ബസ്സിനിട്ടെറിയാനും, വഴിയിലുള്ള മാവിനെറിയാനും എന്തായലും കരുതണം. ഇപ്പോള്‍ ഒരു കാരണവുമായി. എന്നാല്‍ അച്ഛനമ്മമാര്‍ക്ക് അങ്ങിനെയല്ലല്ലൊ. ഭയങ്കര ടെന്‍ഷന്‍. അങ്ങിനെ ഇരിക്കെ, ഒരു ദിവസം കൂമ്പാരന്‍ കോളനിയില്‍ പട്ടികള്‍ ഒരു കുട്ടിയെ കടിച്ചു. (വഴിയേ പോയ നായുടെ വായില്‍ കൈ വച്ചു കൊടുത്താണ് എന്നും സംസാരമുണ്ട്). വൈകുന്നേരം കോളനി വാസികള്‍ ശുനകന്മാരെ ഉന്മൂലനം ചെയ്യാന്‍ തീര്‍ച്ചപെടുത്തി. അതിന്റെ ചുമതല കുട്ടന്‍ മേസ്ത്രിയേയും ഏല്പിച്ചു. ആളൊരു ബുദ്ധി രാക്ഷസന്‍.

രണ്ടു കുപ്പി കള്ളും മോന്തി പുള്ളി പട്ടി സൈക്കോളജി വിശകലനം ചെയ്ത്തു. അവരുടെ വീക് പൊയന്റ് നോക്കി ആക്രമിക്കാന്‍. രാത്രിയിലെ ആലൊചനയ്ക്കിടയില്‍ ഉറങ്ങി പോവുകയും ചെയ്തു. അതിരാവിലെ, ഒരു ബ്രെയിന്‍-സ്റ്റോര്‍മ്മു മായാണ് ഗെടി എഴുന്നേറ്റത്. പിന്നെ സംഭവിച്ചതെല്ലാം പെട്ടന്നയിരുന്നു. അടുത്തുള്ള പെട്ടി കടയില്‍ പോയി മിായി വാങ്ങി വന്നു. അതില്‍ നല്ല എലി പാഷാണം ചേര്‍ത്ത്, തിരിച്ചു പാക്ക് ചെയ്തു. പിന്നെ വഴിയില്‍ വിതറി.

ഇതിന്റെ ബാക്കി പത്രം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതണല്ലൊ. പട്ടികള്‍ കന്നി മാസം കഴിഞ്ഞപ്പോള്‍ അവരുടെ പാട്ടിനു പോയി. ആശുപത്രിയിലായ അഞ്ചാറു കുട്ടികള്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡിസ്ചാര്‍ജായി. കുട്ടന്‍ മേസ്ത്രി ഇന്നും പട്ടി സൈക്കോളജി വിശകലനം ചെയ്ത്തുകൊണ്ടിരിക്കുന്നു.

Friday, November 2, 2007

ഹനുമാന്‍

സംഭവം നടക്കുന്നത് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ഞാന്‍ പേയിങ്ങ് ഗെസ്റ്റായി വലിയ വീട്ടില്‍ താമസിക്കുന്ന കാലം. വീടിന്റെ പേരാണ് വലിയ വീട്. ഒരു ഓടിട്ട രണ്ടു നില മാളിക. അവിടുത്തെ താമസക്കാര്‍ വല്യമ്മയും അപ്പു ചേട്ടനും. വല്യമ്മയുടെ ഇളയ മകനാണ് 45 കഴിഞ്ഞ, അവിവാഹിതനായ അപ്പു ചേട്ടന്‍. ആളോരു പാവം.

വല്യമ്മ എന്നും അതിരാവിലെ (4.30നു, എന്നെ സംഭന്ധിച്ചിടത്തോളം പാതിരാവ് എന്നും പറയാം.) എഴുന്നേറ്റ് തിരുവമ്പാടിയില്‍ പോയി വരും. ഒരിക്കലും തെറ്റിക്കാത്ത ഒരു ശീലം. അങ്ങിനെ ഇരിക്കെ ഒരു ഡിസം‌മ്പര്‍ തണുപ്പില്‍ ഞാന്‍ മൂടിപുതച്ച് ഉറങ്ങുമ്പോള്‍, പെട്ടന്ന്, എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു. കേട്ട പാതി, കേക്കാത്ത പാതി ഞാന്‍ താഴേയ്ക്ക് ഓടി. വീടിന്റെ വരാന്തയില്‍ ദാ കെടക്കണു വല്യമ്മ. അപ്പു ചേട്ടന്‍ ആകെ തരിച്ച് അടുത്തിരിക്കുന്നു. ആദ്യ നോട്ടത്തില്‍ കാറ്റു പോയിന്നാണ് തോന്നിയത്. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, സംഭവം ബോധകേടാണ്. അകത്തു പോയി വെള്ളം കൊണ്ടുവന്ന് മുഖത്ത് തെളിച്ചപ്പോള്‍ വല്യമ്മ കണ്ണുതുറന്നു. ചുറ്റും പകച്ചു നോക്കി.

“ഗുരുവായൂരപ്പാ, ഞാനെന്താ കണ്ടെ! ഭഗവാനെ രക്ഷിക്കണേ.” ഈ പാതി രാത്രി (5.30 ആയി കാണണം) അമ്പലത്തി പോയാ പിന്നെ വല്ല കള്ളനും വരാതിരിക്കോ? ഞാന്‍ ഉറക്കെ ചോദിച്ചില്ല എന്നേ ഉള്ളു.

“വല്യമ്മ എന്താ കണ്ടെ?” ശംശയം പാടില്ലല്ലൊ.

“സാക്ഷാല്‍ ശ്രീ ഹനുമാന്‍. ഭഗവാനെ എന്തൊരു മറിമായം”

എത്ര കഷ്ടപെട്ടാണ് അന്ന് ചിരിക്കാതെ നിന്നത് എന്ന്, ഇന്ന് പറഞ്ഞല്‍ മനസ്സിലാവില്ല. അപ്പു ചേട്ടന്റെ മുഖത്ത് ഒരു ജാള്യത ഉണ്ടായിന്നോ എന്ന് എനിക്ക് തോന്നി. കാര്യമാക്കിയില്ല.

എന്തായലും നാട്ടിലെല്ലാവരും വല്യമ്മ ഹനുമാനെ കണ്ട കാര്യം അറിഞ്ഞു. വല്യമ്മയുടെ ഭക്തി ആയിരിക്കും കാരണം എന്ന് പൊതുവെ അഭിപ്രായവും ഉയര്‍ന്നിരുന്നു. അങ്ങിനെ കുറച്ച് കാലം കഴിഞ്ഞ് ഒരു ദിവസം വയ്കുന്നേരം ഞാനും അപ്പു ചേട്ടനും കൂടി പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ആ കഥയുടെ മുഴുവനും ഗുട്ടന്‍സ് പിടികിട്ടിയത്.

സംഭവം നടക്കുന്നതിന്റെ തലേന്നാണ് അപ്പുവേട്ടന് ഒരു യോഗയെ കുറിച്ചുള്ള ഒരു പുസ്തകം കിട്ടിയത്. പുള്ളികാരന്‍ അതിരാവിലെ മുണ്ടുടുത്ത്, പുസ്തകത്തില്‍ പറഞ്ഞ പ്രകാരം ശീര്‍ഷാസനം ചെയ്തു കൊണ്ടിരുന്ന പോഴാണ് വല്യമ്മയുടെ വരവ്. ആ പോസില്‍, അപ്പുവേട്ടന്റെ മുണ്ടഴിയുക്കയും, വല്യമ്മ ഇരുട്ടില്‍ പ്രഷ്ടം കാണുകയുമാണ് ഉണ്ടായത്. പ്രഷ്ടത്തെ ഹനുമാനാക്കിയതിന്റെ ജാള്യതയാണ് ഞാന്‍ അന്നു അപ്പുവേട്ടന്റെ മുഖത്ത് കണ്ടത്.

മരിക്കുമ്പൊ വല്ല്യമ്മ സന്തുഷ്ടയായിരുന്നു എന്നാണ് അടുത്തിടയ്ക്ക് അപ്പുവേട്ടനെ കണ്ടപ്പോള്‍ പറഞ്ഞത്. അന്നു കണ്ട ഹനുമാന്റെ അടുത്തേയ്ക്കല്ലേ പോകുന്നത് എന്ന ആശ്വാസം.